മുംബൈ : മുംബൈ ടി.ആർ.പി. തട്ടിപ്പുകേസിൽ അറസ്റ്റുചെയ്യപ്പെട്ട ബാർക്ക് മുൻ സി.ഇ.ഒ. പാർഥോദാസ് ഗുപ്തയും റിപ്പബ്ലിക് ടി.വി. എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയും തമ്മിൽ നടത്തിയതായി പറയുന്ന വാട്‌സാപ്പ് ആശയവിനിമയങ്ങളുടെ രേഖകൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ടി.ആർ.പി. തട്ടിപ്പുകേസിലെ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അർണബ് ഗോസ്വാമിയും റിപ്പബ്ലിക് ടി.വി.യും നൽകിയ ഹർജികൾ ബോംബെ ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് തട്ടിപ്പിൽ അർണബിന് പങ്കുണ്ടെന്നതിന്‍റെ സൂചന നൽകുന്ന വാട്‌സാപ്പ് ചാറ്റ് വിവരങ്ങൾ പുറത്തുവന്നത്.
പാർഥോദാസ്ഗുപ്തയുൾപ്പെടെ ബാർക്കിലെ ഉന്നതരുമായി അർണബ് നടത്തിയതായി പറയുന്ന വാട്‌സാപ്പ് ചാറ്റിന്റെ വിശദാംശങ്ങളാണ് 500 പേജുള്ള രേഖയിലുള്ളത്. മാധ്യമപ്രവർത്തകൻ എന്നനിലയിൽ തനിക്കുള്ള സ്വാധീനമുപയോഗിച്ച് അർണബ് ഗോസ്വാമി നടത്തിയ അധികാര ദുർവിനിയോഗത്തിന്റെ തെളിവുകളാണിതെന്ന് പ്രശാന്ത് ഭൂഷൺ ട്വിറ്റർ സന്ദേശത്തിൽ അഭിപ്രായപ്പെട്ടു. അധികാരദല്ലാളെന്നനിലയിൽ അർണബ് നടത്തിയ ഗൂഢാലോചനയുടെ വിവരങ്ങൾ അതിലുണ്ടെന്നും നീതിന്യായ സംവിധാനം നിലവിലുള്ള ഏതൊരുരാജ്യത്തും വർഷങ്ങളോളം ജയിൽശിക്ഷ ലഭിക്കാവുന്ന കുറ്റമാണതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേന്ദ്രമന്ത്രിമാരെല്ലാം നമ്മുടെ സ്വന്തം ആളുകളാണെന്ന് ദാസ് ഗുപ്തയുമായുള്ള സംഭാഷണത്തിൽ അർണബ് അവകാശപ്പെടുന്നുണ്ട്. കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളയാനുള്ള കേന്ദ്രതീരുമാനത്തെക്കുറിച്ച് അർണബിന് മുൻകൂട്ടി വിവരം ലഭിച്ചിരുന്നെന്ന സൂചനയും അതിലുണ്ട്. കേന്ദ്രതീരുമാനം വരുന്നതിന് രണ്ടുദിവസം മുമ്പുതന്നെ അർണബ് ടി.വി.സംഘത്തെ ശ്രീനഗറിലേക്ക് അയച്ചിരുന്നതായും സൂചനയുണ്ട്. കുറ്റമറ്റരീതിയിൽ ടി.ആർ.പി. കണക്കെടുപ്പ് നടത്താൻ ട്രായ് നടത്തുന്ന ശ്രമങ്ങളെ തന്റെ സ്വാധീനമുപയോഗിച്ച് തടയുമെന്ന് അദ്ദേഹം ഉറപ്പുനൽകുന്നുണ്ട്. ടി.ആർ.പി. തട്ടിപ്പുകേസിൽ അറസ്റ്റിലായ പാർഥോ ദാസ്ഗുപ്തക്കെതിരേ മുംബൈ പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.