ഓട്ടവ: സർക്കാർ പ്രതിസന്ധിക്കിടെ മന്ത്രിസഭയിൽ മാറ്റവുമായി കാനഡ പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോ. വെള്ളിയാഴ്ച്ച നടന്ന മന്ത്രിസഭാ അഴിച്ചുപണിയിൽ സഭയിലെ മൂന്നിൽ ഒന്ന് അംഗങ്ങളേയും മാറ്റി. പകരം പുതിയ എട്ട് മന്ത്രിമാരെ നിയമിച്ചു. വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് സൂചന നൽകിയവരെയാണ് മാറ്റിയത്. ഒന്നിലധികം വകുപ്പുകൾ വഹിച്ചിരുന്നവർക്ക് ചുമതലാ ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നീക്കം. പുതിയ മന്ത്രിമാർക്കുള്ള ചുമതലാ കൈമാറ്റം പൂർത്തിയായതായി ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കി. സ്വന്തം പാർട്ടിയിൽ അടക്കം രാജി ആവശ്യം ശക്തമാവുന്നതിനിടെ മന്ത്രിസഭയിൽ അഴിച്ചുപണി നടത്തി പ്രതിസന്ധി മറികടക്കാനാണ് ട്രൂഡോയുടെ ശ്രമം. ട്രൂഡോയുമായുള്ള ഭിന്നതയെ തുടർന്ന് ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ് അടുത്തിടെ രാജി വെച്ചിരുന്നു.
കാനഡയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ഉയർന്ന ഇറക്കുമതി തീരുവ ഏർപ്പെടുത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു രാജി. പിന്നാലെ ട്രൂഡോയുടെ രാജി ആവശ്യപ്പെട്ട് ന്യൂ ഡെമോക്രോറ്റിക് പാർട്ടി നേതാവ് ജഗമീത് സിങ് രംഗത്തെത്തുകയും ചെയ്തിരുന്നു. ട്രൂഡോയ്ക്ക് എതിരെ ഉടൻ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നാണ് ജഗമീത് സിങ് വ്യക്തമാക്കിയത്. വർദ്ധിച്ചുവരുന്ന പണപ്പെരുപ്പവും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയും നേരിടാൻ ട്രൂഡോ ഒന്നും ചെയ്യുന്നില്ല എന്നതാണ് സ്വന്തം പാർട്ടിക്കുള്ളിൽ തന്നെ ട്രൂഡോയ്ക്കെതിരെ ഉയരുന്ന പ്രധാന ആരോപണം. പുതിയ മന്ത്രിമാർക്ക് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനാവശ്യമായ സംഭാവനകൾ നൽകാനാവുമെന്നാണ് ട്രൂഡോ വിശദമാക്കുന്നത്.