വാഷിംഗ്ടൺ: അമേരിക്കയിലെ എച്ച് 1 ബി വിസ നിബന്ധനകൾ വീണ്ടും കടുപ്പിച്ച് ട്രംപ് ഭരണകൂടം. അമേരിക്കക്കാരുടെ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്ന നയങ്ങളുള്ളവരെ ഒഴിവാക്കാനാണ് ട്രംപ് ഭരണകൂടത്തിൻ്റെ ലക്ഷ്യം. ഇതിൻ്റെ ഭാഗമായി അപേക്ഷകൻ്റെ സോഷ്യൽ മീഡിയ ഇടപെടലുകൾ കർശനമായി പരിശോധിച്ചാകും വിസ അനുവദിക്കുക. ഇത് സംബന്ധിച്ച നിർദ്ദേശം യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഡിസംബർ 2-ന് വിദേശ മിഷനുകൾക്ക് അയച്ചു. ടെക്ക് കമ്പനികളിൽ, പ്രത്യേകിച്ച് സോഷ്യൽ മീഡിയ സ്ഥാപനങ്ങളിലാണ് മുഖ്യമായും
എച്ച് 1 ബി വിസ ഉപയോഗിക്കുന്നത്. പുതിയ മാറ്റം എല്ലാ വിസ അപേക്ഷകരെയും ബാധിക്കുന്നതാണെങ്കിലും, സോഷ്യൽ മീഡിയയിലോ ധനകാര്യ മേഖലകളിലോ പ്രവർത്തിക്കുന്ന എച്ച് 1 ബി അപേക്ഷകർ കൂടുതൽ പരിശോധിക്കപ്പെടുമെന്നാണ് കേബിൾ വ്യക്തമാക്കുന്നത്.
വൈറ്റ് ഹൗസിനടുത്ത് കഴിഞ്ഞ മാസം ഒരു നാഷണൽ ഗാർഡ് അംഗം അഫ്ഗാൻ സ്വദേശിയുടെ വെടിയേറ്റ് മരിച്ചതിനെ തുടർന്ന് നിയമപരമായ കുടിയേറ്റം നിയന്ത്രിക്കാൻ തീവ്രനടപടികൾ സ്വീകരിക്കുമെന്ന് ട്രംപ് പ്രസ്താവിച്ചിരുന്നു. ഇതിനുമുമ്പേ ഈ വർഷം സെപ്റ്റംബറിൽ എച്ച് 1 ബി വിസ അപേക്ഷാ ഫീസ് 100,000 ഡോളറാക്കി ഉയർത്തിയിട്ടുണ്ട്.





























