തിരുവനന്തപുരം: തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജിൽ അടുത്ത അധ്യയന വർഷം മുതൽ പ്രവേശനം അനുവദിക്കാൻ തീരുമാനം. 100 സീറ്റുകളിൽ പ്രവേശനം ഉണ്ടാകും. കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയും ആരോഗ്യമന്ത്രി കെ മുരളീധരനും ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനമായത്. കെ കരുണാകരൻ മെമ്മോറിയൽ ഗവൺമെൻ്റ് മെഡിക്കൽ കോളേജ് എന്ന പേരിലാകും മെഡിക്കൽ കോളേജ് പ്രവർത്തനം ആരംഭിക്കുക. കോടികൾ മുടക്കി 10 വർഷം മുമ്പ് കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടും എംബിബിഎസ് പഠനം ആരംഭിക്കാൻ കഴിയാതെ പോയത് കുറ്റകരമായ അനാസ്ഥയാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഇതിനോടകം 1,100 കുട്ടികൾക്ക് ഇവിടെ എംബിബിഎസ് പഠനത്തിന് അവസരമൊരുങ്ങുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഉറപ്പ് നൽകിയതായും മന്ത്രി കെ മുരളീധരൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യയിൽ ആദ്യമായി ജനറ്റിക് ഇൻസ്റ്റിറ്റ്യൂട്ട് കേരളത്തിൽ ആരംഭിക്കുന്നതിനുള്ള പ്രൊപോസൽ സമർപ്പിക്കാൻ കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജില്ലാ ആശുപത്രികൾ കേന്ദ്രീകരിച്ച് ട്രോമ കെയർ സെന്റർ ആരംഭിക്കാനുള്ള സഹായവും കേന്ദ്രമന്ത്രി ഉറപ്പ് നൽകി. കേന്ദ്രസർക്കാരിന്റെ ഇൻഷ്വറൻസിന്റെ പരിധി ഉയർത്തണമെന്ന സംസ്ഥാനത്തിന്റെ ആവശ്യവും കേന്ദ്രമന്ത്രി അംഗീകരിച്ചു. കേരളത്തിലെ മൂന്ന് മെന്റൽ ഹെൽത്ത് സെന്ററുകളുടെയും നിലവാരം ഉയർത്തുന്നതിന് ആവശ്യമായ സഹായം നൽകുമെന്നും പെൺകുട്ടികൾക്ക് എച്ച്.പി.വി വാക‍്‍സിൻ നൽകുന്നതിനും കേന്ദ്രസഹായം ഉറപ്പു നൽകിയിട്ടുണ്ട്.





























