വാഷിംഗ്ടൺ: ഫ്രാൻസിൽ നടന്ന ജി7 ഉച്ചകോടിക്കിടെ ലോകനേതാക്കൾക്ക് മുന്നിൽ താൻ നടത്തിയ “ഞാനാണ് ബോസ്” എന്ന പരാമർശം വെറുമൊരു തമാശ മാത്രമായിരുന്നെന്ന് വ്യക്തമാക്കി യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ആഗോളതലത്തിൽ വലിയ രീതിയിൽ ചർച്ചയാവുകയും വൈറലാവുകയും ചെയ്ത ഈ സംഭവത്തെക്കുറിച്ച് അദ്ദേഹം വിശദീകരണം നല്‍കി. ‘ദി ആക്സിയോസ് ഷോ’ എന്ന പരിപാടിയിലെ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. തന്‍റെ പരാമർശത്തെ സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റിയാണ് പ്രചരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് ദിവസം നീണ്ടുനിന്ന ഉച്ചകോടിയുടെ അവസാന ദിവസത്തെ യോഗത്തിനായി ട്രംപ് എത്തുമ്പോൾ മറ്റ് ലോകനേതാക്കൾ നേരത്തെ തന്നെ സീറ്റുകളിൽ ഇരിപ്പുറപ്പിച്ചിട്ടുണ്ടായിരുന്നു. ഈ മുറിയിലേക്ക് കടന്നുവരുമ്പോഴാണ് ട്രംപ് നേതാക്കളെ നോക്കി “ഞാനാണ് ബോസ്” എന്ന് പറഞ്ഞത്. ഇത് കേട്ട് മറ്റ് രാജ്യങ്ങളിലെ നേതാക്കൾക്കിടയിൽ ചിരി പടരുകയും ചെയ്തിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഉൾപ്പെടെയുള്ളവർ വളരെ രസകരമായാണ് ഈ തമാശയെ സ്വീകരിച്ചത്. “അവർ എത്രപേർ അത് വിശ്വസിച്ചു കാണും?” എന്ന അവതാരകന്റെ ചോദ്യത്തിന്, “എല്ലാവരും വിശ്വസിച്ചുകാണും, പക്ഷേ ഞാൻ തമാശ പറഞ്ഞതായിരുന്നു” എന്നായിരുന്നു ട്രംപിന്റെ മറുപടി.




























