വാഷിങ്ടൺ: ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെ ഇറാന് നേരെ വീണ്ടും ഭീഷണി മുഴക്കി യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. ഇറാനുമായി ഒന്നുകിൽ ഒരു കരാറിലെത്തുമെന്നും അല്ലെങ്കിൽ ഈ പണി അവസാനിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. സംഘർഷം ജനങ്ങളെ ബാധിക്കാതിരിക്കാൻ കരാറിലെത്താനാണ് ആഗ്രഹിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി. “നമ്മൾ എങ്ങനെയെങ്കിലും വിജയിക്കാൻ പോകുകയാണ്. നമ്മൾ ഒന്നുകിൽ ഒരു കരാറിലെത്തും, അല്ലെങ്കിൽ ഈ പണി അവസാനിപ്പിക്കും, അതിന് ഒട്ടും ബുദ്ധിമുട്ടില്ല. 91 ദശലക്ഷം ആളുകളെ ബാധിക്കാൻ എനിക്ക് താൽപര്യമില്ലാത്തതുകൊണ്ട് ഒരു കരാറിലെത്താനാണ് കൂടുതൽ ആഗ്രഹിക്കുന്നത്. അവരുടെ പാലങ്ങൾ ഒരു മണിക്കൂറിനുള്ളിൽ നമുക്ക് തകർക്കാൻ കഴിയും”- ട്രംപ് പറഞ്ഞു.
ഇറാനെതിരെയുള്ള നീക്കങ്ങൾക്ക് ശേഷം ആഗോള വിപണിയിൽ എണ്ണവില വലിയ തോതിൽ കുറഞ്ഞുവെന്നും ട്രംപ് പറഞ്ഞു. സമാധാന കരാറിൻ്റെ ഭാഗമായുള്ള വിട്ടുവീഴ്ചകൾ ഇറാൻ പാലിക്കേണ്ടതുണ്ട്. ഇറാനിൽ ആണവായുധം ഉണ്ടായിരിക്കില്ല. സമ്പുഷ്ടമാക്കിയ യുറേനിയം നമുക്ക് ലഭിക്കാൻ പോകുകയാണെന്നും ട്രംപ് പറഞ്ഞു. ഇറാനിൽ ഭരണമാറ്റം ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു.






























