ന്യൂയോര്‍ക്ക് : കോവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ത്യയ്‌ക്കെതിരെ രൂക്ഷ വിമര്‍ശഷനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യ കോവിഡ് മരണ നിരക്ക് മറച്ചുവെക്കുകയാണ്. യഥാര്‍ത്ഥത്തില്‍ കോവിഡ് ബാധിച്ച് ഇന്ത്യയില്‍ എത്രപേരാണ് മരിച്ചതെന്ന് അറിയില്ല. ഇന്ത്യയ്ക്കു പുറമേ ചൈനയും റഷ്യയും യഥാര്‍ത്ഥ മരണനിരക്ക് മറച്ചുവെക്കുകയാണെന്ന് ട്രംപ് ആരോപിച്ചു.
ക്ലീവ് ലാന്‍ഡിലെ കേസ് വെസ്റ്റേണ്‍ റിസര്‍വ് സര്‍വകലാശാലയില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സംവാദത്തിലാണ് ട്രംപ് ഇന്ത്യയ്‌ക്കെതിരെ തിരിഞ്ഞത്. രണ്ടു തവണയാണ് പ്രസംഗത്തില്‍ ട്രംപ് ഇന്ത്യയെ പരാമര്‍ശിച്ചത്. കൊറോണ വൈറസിന്റെ കാര്യത്തില്‍ ട്രംപ് വീണ്ടും ചൈനയെ കുറ്റപ്പെടുത്തുകയും ചെയ്തു.
ചൈനയും ഇന്ത്യയും റഷ്യയും യഥാര്‍ത്ഥ കണക്കുകളല്ല പുറത്തു വിടുന്നത്. അതുകൊണ്ടു തന്നെ ഈ രാജ്യങ്ങളില്‍ യഥാര്‍ത്ഥത്തില്‍ എത്രപേരാണ് വൈറസ് ബാധ മൂലം മരിച്ചതെന്ന് നമുക്ക് അറിയില്ലെന്ന് ട്രംപ് പറഞ്ഞു. കോവിഡ് ബാധിച്ച് 10 ലക്ഷത്തിലേറെ പേരാണ് ലോകത്ത് മരിച്ചതെന്നും ഇതില്‍ കൂടുതല്‍ മരണവും അമേരിക്കയിലാണെന്നും ട്രംപ് പറഞ്ഞു.
എത്ര യു എസ് കുടുംബങ്ങള്‍ക്കാണ് കോവിഡ് മൂലം പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതെന്ന് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ പറഞ്ഞപ്പോള്‍, ഇതിന് ഉത്തരവാദി ചൈനയാണെന്ന് ട്രംപ് പ്രതികരിച്ചു. കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ ട്രംപ് നിരുത്തവവാദപരമായാണ് പെരുമാറിയതെന്നും, പ്രസിഡന്റ് വിഡ്ഢിയാണെന്നും ജോ ബൈഡന്‍ പറഞ്ഞു.
ട്രംപ് നുണയനാണെന്നും ബൈഡന്‍ ആരോപിച്ചു. ഇതുവരെ അയാള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് എല്ലാം കള്ളമാണ്. അയാളുടെ കള്ളങ്ങളെ കുറിച്ച് പറയാനല്ല താന്‍ ഇവിടെ വന്നത്. എല്ലാവര്‍ക്കും അറിയാം അയാള്‍ നുണയനാണെന്ന്- ട്രംപിനെ കടന്നാക്രമിച്ചു കൊണ്ട് ബൈഡന്‍ പറഞ്ഞു. കൊറോണ വൈറസ് മഹാമാരി കാരണം ബുദ്ധിമുട്ടുന്ന ചെറിയ വ്യവസായങ്ങളെ സഹായിക്കുന്നതില്‍ ട്രംപ് പരാജയപ്പെട്ടുവെന്നും ബൈഡന്‍ ആരോപിച്ചു.
കോവിഡ് കാലത്തും വന്‍ജനാവലി പങ്കെടുത്ത തന്റെ തെരഞ്ഞെടുപ്പ് റാലികളെ ന്യായീകരിച്ച ട്രംപ്, കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കുറച്ച് ആളുകള്‍ മാത്രം പങ്കെടുത്ത ബൈഡന്റെ റാലികളെ വിമര്‍ശിക്കുകയും ചെയ്തു. താന്‍ എന്ത് പറയുന്നു എന്ന് ജനങ്ങള്‍ക്ക് അറിയാന്‍ ആഗ്രഹമുണ്ടെന്നായിരുന്നു വമ്പന്‍ റാലികളെ ട്രംപ് ന്യായീകരിച്ചത്. മാസ്‌ക് ധരിക്കാതെയാണ് ബൈഡനും ട്രംപും എത്തിയത്. 90 മിനിട്ട് നീണ്ടുനിന്ന സംവാദത്തില്‍ സാമൂഹിക അകലം പാലിച്ച് കുറച്ച് ആളുകള്‍ മാത്രമാണ് കാഴ്ചക്കാരായി ഉണ്ടായിരുന്നത്. ഇനി രണ്ട് പ്രസിഡന്‍ഷ്യല്‍ ഡിബേറ്റുകള്‍ കൂടി നടക്കാനുണ്ട്.