വാഷിങ്ടൺ: ഇന്ത്യയ്‌ക്കെതിരെ തീരുവ കുറയ്ക്കാന്‍ പദ്ധതിയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. റഷ്യയുമായുള്ള എണ്ണ വ്യാപാരം മൂലമാണ് ഇന്ത്യ ഇത്രയും ഉയർന്ന തീരുവകൾ നേരിടുന്നതെന്ന് ട്രംപ് പറഞ്ഞു. കൂടാതെ റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തിയതായും ട്രംപ് വീണ്ടും അവകാശപ്പെട്ടു. “റഷ്യൻ എണ്ണ കാരണമാണ് ഇന്ത്യയുടെ മേൽ ഉയർന്ന തീരുവ ചുമത്തിയത്. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് ഗണ്യമായി നിർത്തിയിരിക്കുന്നു,” ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകളെക്കുറിച്ച് ചോദിച്ചപ്പോൾ ട്രംപ് പറഞ്ഞു. “ഞങ്ങൾ തീരുവ കുറയ്ക്കാൻ പോവുകയാണ്. ഒരുഘട്ടത്തിൽ ഞങ്ങൾ അത് കുറയ്ക്കും,” ട്രംപ് വ്യക്തമാക്കി.
റഷ്യയുമായുള്ള ന്യുഡൽഹിയുടെ ഊർജ ഇടപാടുകൾ ചൂണ്ടിക്കാട്ടി ഓഗസ്റ്റിൽ ഇന്ത്യൻ ഇറക്കുമതിത്തീരുവ വർധിപ്പിച്ച് മാസങ്ങൾക്ക് ശേഷമാണ് യുഎസ് പ്രസിഡന്റിന്റെ ഏറ്റവും പുതിയ പരാമർശങ്ങൾ വരുന്നത്. ഉക്രൈൻ അധിനിവേശവും യുദ്ധവും അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനെ പ്രേരിപ്പിക്കുന്നതിനുള്ള സമ്മർദ തന്ത്രമായാണ് ഈ നടപടി വിലയിരുത്തപ്പെട്ടത്. അതിനുശേഷം ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര ചർച്ചകൾ പുരോഗമിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.





























