നിലക്കല്‍ : ശബരിമല പാതയില്‍ തുലാപ്പള്ളിക്ക് സമീപം ഫയർ ഫോഴ്സ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ സംഭവത്തിൽ ഒരു ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ മരണപ്പെട്ടു. തിരുവല്ല ഫയർ സ്റ്റേഷൻ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ ആയൂർ സ്വദേശി രഞ്ജിത്ത് കുമാര്‍ ആണ് മരിച്ചത്. ശബരിമല പാതയില്‍ കണമല ഇറക്കത്ത് ഇന്ന് വൈകിട്ട് മൂന്നു മണിക്കാണ് ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണം വിട്ട് മറ്റു വാഹനങ്ങളില്‍ ഇടിച്ച് കയറിയത്. വനം വകുപ്പിന്റെ വാഹനത്തിലും അയ്യപ്പഭക്തര്‍ എത്തിയ രണ്ട് ബസുകളിലും ഫയര്‍ഫോഴ്സ് വാഹനം ഇടിച്ചു.
അപകടത്തില്‍ ഫയര്‍ഫോഴ്സ് വാഹനം പൂര്‍ണ്ണമായി തകര്‍ന്നു. അപകടത്തില്‍ ഫയര്‍ഫോഴ്സ് ജീവനക്കാര്‍ക്കും അയ്യപ്പ ഭക്തര്‍ക്കുമടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. കര്‍ക്കടകം ഒന്നിന് ശബരിമല നട തുറക്കുന്നതിന്റെ ഭാഗമായി നിലയ്ക്കലില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന ഫയര്‍ ഫോഴ്സ് വാഹനവും ഉദ്യോഗസ്ഥരുമാണ് അപകടത്തില്‍പ്പെട്ടത്. 6 ഉദ്യോഗസ്ഥര്‍ക്ക് പരിക്കുണ്ട്. അപകടത്തില്‍ ഫയര്‍ഫോഴ്സ് വാഹനത്തിനുള്ളില്‍ കുടുങ്ങി കിടന്നിരുന്ന ഉദ്യോഗസ്ഥരെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുക്കാന്‍ സാധിച്ചത്.




























