കോന്നി : സംസ്ഥാനത്ത് ആദ്യമായി കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിൽ വനം വകുപ്പ് ആരംഭിച്ച തുളസീവനം പദ്ധതി കാട് പിടിച്ച് നശിക്കുന്നു. 2023 ലാണ് കോന്നി വനം ഡിവിഷന്റെ നേതൃത്വത്തിൽ വിവിധങ്ങളായ തുളസി ചെടികളെ ഉൾപ്പെടുത്തി തുളസീ വനം നിർമ്മിച്ചത്. നാരക തുളസി, ഗ്രാമ്പു തുളസി, തുളസി ചെറുതേക്ക്, പച്ചില തുളസി, തായ് തുളസി, ചെറിയ രാമ തുളസി, വിദേശ രാമ തുളസി, അയമേദക തുളസി, കാട്ടുതുളസി, മധുര തുളസി, കർപ്പൂര തുളസി, നീല കൃഷ്ണ തുളസി, കുഴി മുണ്ടൻ തുളസി, മഞ്ഞൾ തുളസി, ഭസ്മ തുളസി, വെള്ള കൃഷ്ണ തുളസി, കസ്തുരി തുളസി, യൂ കാലിറ്റസ് തുളസി, അഗസ്ത്യ തുളസി, ചെറിയ കൃഷ്ണ തുളസി, പൂച്ച തുളസി, രാമ തുളസി, പെപ്പർ മിന്റ് തുളസി, സുഗന്ധ പെപ്പർ മിന്റ് തുളസി തുടങ്ങി മുപ്പത്തിരണ്ട് ഇനം തുളസികളാണ് തുളസി വനത്തിൽ ഉള്ളത്.
ഓരോ തുളസിയുടെയും അടുത്ത് പേരുകൾ എഴുതിയ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. ഇതിനാൽ തന്നെ ആളുകൾക്ക് തുളസി ചെടികൾ മനസിലാക്കുവാനും സാധിച്ചിരുന്നു. എന്നാൽ പരിചരണം ലഭിക്കാത്തത് മൂലം കാട് കയറി തുളസിവനത്തിലെ പേര് എഴുതിയ ബോർഡുകൾ പലതും മറഞ്ഞു. തിരുവനന്തപുരം നെയ്യാറ്റിൻകരയിലുള്ള റിട്ട. വനം വകുപ്പ് ഉദ്യോഗസ്ഥനായ ശ്രീധരനിൽ നിന്നുമാണ് വനം വകുപ്പ് ഇത്രയും വത്യസ്ത ഇനം തുളസികൾ ശേഖരിച്ചത്. ഇക്കോ ടുറിസം സെന്ററിലെ കഫറ്റിരിയക്കും മ്യൂസിയത്തിനും ഇടയിലുള്ള സ്ഥലത്ത് ആണ് തുളസി വനം ഒരുക്കിയത്.
സംസ്ഥാനത്ത് ആദ്യമായി വനം വകുപ്പ് നിർമിക്കുന്ന തുളസി വനം കേരളത്തിലെ വിവിധ വിനോദ സഞ്ചാരികൾക്ക് തുളസി ചെടികളെക്കുറിച്ച് കൂടുതൽ അറിയുവാനും പഠിക്കുവാനും ഉപകരിച്ചിരുന്നു. നിരവധി ആളുകളാണ് ഇത് കാണുവാനും മനസ്സിലാക്കുവാനും ഇവിടെ എത്തിച്ചേർന്നിരുന്നത്. കൂടുതൽ തുളസി ചെടികൾ ഇവിടെ നട്ടുപിടിപ്പിക്കുമെന്ന് വനം വകുപ്പ് അധികൃതർ പദ്ധതി തുടങ്ങിയപ്പോള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് കാലം മാറിയതോടെ നട്ടവ സംരക്ഷിക്കാന്‍ ആളില്ലാതെ നശിക്കുകയാണ്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ തികഞ്ഞ അലംഭാവമാണ് ഇതിനുകാരണം.





























