ദില്ലി: ജീവനൊടുക്കിയ എസ് എൻ ഡി പി യോഗം മുൻ മൈക്രോഫിനാൻസ് കോർഡിനേറ്റർ മഹേശനെയും മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരനെയും വിമർശിച്ചും ശിവഗിരി മഠാധിപതിയെ തള്ളിയും തുഷാർ വെള്ളാപ്പള്ളി രംഗത്ത്. കെ കെ മഹേശനെതിരായ വെള്ളാപ്പള്ളിയുടെ അധിക്ഷേപങ്ങൾ ആവർത്തിച്ച തുഷാർ, കള്ളനെ കള്ളൻ എന്നല്ലാതെ എന്ത് പറയണമെന്നും ചോദിച്ചു. കെ കെ മഹേശനെക്കുറിച്ച് വെള്ളാപ്പള്ളി പറഞ്ഞതെല്ലാം സത്യമാണെന്നും സത്യം വിളിച്ചു പറയുന്നതിൽ എന്താണ് പ്രശ്നമെന്നും തുഷാർ ചോദിച്ചു. സുധീരന്റേത് ശുദ്ധമായ പ്രതികാര രാഷ്ട്രീയമാണെന്നും ബി ഡി ജെ എസ് അധ്യക്ഷനും എസ് എൻ ഡി പി വൈസ് പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.
മുൻപ് സുധീരനെ ആലപ്പുഴയിൽ നിന്നും തോൽപ്പിച്ച് കെട്ടുകെട്ടിച്ചതിന്റെ വിരോധമാണ് ഇപ്പോൾ തുടരെത്തുടരെ തീർക്കാൻ ശ്രമിക്കുന്നത്. മാൻഹോളിൽ വീണ് മരിച്ചവർക്ക് ധനസഹായം നൽകിയതുമായി ബന്ധപ്പെട്ട് തുല്യനീതി വേണമെന്നാണ് വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടതെന്നും തുഷാർ പറഞ്ഞു. മുസ്ലിം മതത്തിൽ പെട്ടയാൾക്ക് മാത്രം സർക്കാർ ധനസഹായം നൽകിയത് ചോദ്യം ചെയ്തതിന്‍റെ പേരിൽ വെള്ളാപ്പള്ളിയെ ജാതിവാദി എന്ന് മുദ്രകുത്തി വേട്ടയാടാനാണ് സുധീരൻ നോക്കുന്നത്. അനാവശ്യമായ കഥകൾ പ്രചരിപ്പിച്ച് എസ് എൻ ഡി പിയെ തകർക്കാൻ ആരും നോക്കേണ്ടതില്ലെന്നും തുഷാർ പ്രതികരിച്ചു.





























