തിരുവനന്തപുരം: തിരുവനന്തപുരത്ത് പനി ബാധിതരുടെ എണ്ണം പ്രതിദിനം വർധിക്കുകയാണ്. പത്തുദിവസത്തിനിടെ പതിനായിരത്തിലധികം ആളുകൾക്കാണ് പനി ബാധിച്ചത്. കഴിഞ്ഞ 11 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ സർക്കാർ ആശുപത്രിയിൽ മാത്രം പനി ബാധിച്ച് ചികിത്സ തേടിയത് 10,982 പേരാണ്. ഡെങ്കി ബാധിതരുടെ എണ്ണവും ഉയരുന്നുണ്ട്. ഡെങ്കിപ്പനി ബാധിതരുടെയും ഡെങ്കി സംശയിക്കുന്നവരുടെയും പട്ടികയിൽ വലിയ വർധനവാണുള്ളത്. കഴിനാജ് പത്തു ദിവസത്തിനിടെ 126 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചപ്പോൾ ഡെങ്കി സംശയിക്കുന്നവരുടെ എണ്ണം 296 ആണ്.
ജില്ലയിലെ പത്തിലധികം പ്രദേശങ്ങളിൽ ഡെങ്കി വ്യാപനം കണ്ടെത്തിയിട്ടുണ്ട്. 11 മുതൽ 20 വരെയുള്ള കാലയളവിൽ 31 പേർ എലിപ്പനിയുടെ പിടിയിലായി. എലിപ്പനി സംശയിക്കുന്നവരുടെ എണ്ണം 11 ആണ്. വൈറൽ പനി ബാധിതരുടെ എണ്ണം 128 ആയി. ഈ കാലയളവിൽ 8 ഷിഗെല്ല കേസുകളും റിപ്പോർട്ട് ചെയ്തു. ഒരു ചിക്കുൻ ഗുനിയ കേസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നന്തൻകോടാണ് ഒരാൾക്ക് ചിക്കുൻഗുനിയ ബാധിച്ചത്.




























