കണ്ണൂർ: രക്ഷാപ്രവർത്തനത്തിനിടെ പുഴയിലെ കുത്തൊഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായി തിരച്ചിൽ. നീന്തൽ വിദഗ്ധനും ദുരന്തനിവാരണ സേനാ അംഗവുമായ ചെറുപുഴ മീൻതുള്ളി സ്വദേശി ആർ. രാജേഷിനായാണ് കേരള-കർണാടക അതിർത്തി വനമേഖലയിൽ സംയുക്ത തിരച്ചിൽ നടക്കുന്നത്. അതേസമയം കാഞ്ഞിരപ്പുഴയിൽ ഒഴുകിനടന്ന തേങ്ങകൾ ശേഖരിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട വി.പി ഹനീഫയുടെ മൃതദേഹം കണ്ടെത്തി. ആഗസ്റ്റ് ഒന്നിന് ഉണ്ടായ മണ്ണിടിച്ചിലിൽ കോഴിച്ചാൽ തുരുത്തിൽ ഒറ്റപ്പെട്ടുപോയ ബെന്നി എന്നയാളെ രക്ഷപ്പെടുത്തുന്നതിനിടയിലാണ് രാജേഷ് അപകടത്തിൽപ്പെട്ടത്. കൈയിലുണ്ടായിരുന്ന ലൈഫ് ജാക്കറ്റ് ബെന്നിക്ക് നൽകി അദ്ദേഹത്തെ സുരക്ഷിതമായി കരയ്ക്കെത്തിച്ച ശേഷം രക്ഷാപ്രവർത്തനത്തിന് സ്ഥാപിച്ചിരുന്ന റോപ്പിൽ നിന്നുള്ള പിടിവിട്ട് രാജേഷ് ഒഴുക്കിൽപ്പെടുകയായിരുന്നു.
മികച്ച നീന്തൽ വിദഗ്ധനായ രാജേഷ് കുത്തൊഴുക്കിൽ നീന്തി കർണാടക വനമേഖലയിൽ എത്തിപ്പെട്ടിട്ടുണ്ടാകാം എന്ന ബന്ധുക്കളുടെ പ്രതീക്ഷയെത്തുടർന്നാണ് കേരള-കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥർ വനത്തിനുള്ളിൽ സംയുക്ത പരിശോധന നടത്തുന്നത്. 2018-ലെ പ്രളയകാലത്ത് തിരുവനന്തപുരത്തും മറ്റു തെക്കൻ ജില്ലകളിലും സമാനമായ കുത്തൊഴുക്കിൽ നിന്ന് നിരവധി ജീവനുകളെ രാജേഷ് രക്ഷപെടുത്തിയിട്ടുണ്ട്. കാഞ്ഞിരപ്പുഴയിൽ ഫയർഫോഴ്സിന്റെ ബോട്ട് ഉപയോഗിച്ചാണ് പുഴയിലൂടെയുള്ള പരിശോധന പുരോഗമിക്കുന്നത്. വനത്തിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് വൻതോതിൽ ഒഴുകിയെത്തുന്ന മണ്ണും മരത്തടികളും പുഴയിലെ പാറക്കെട്ടുകളും തിരച്ചിലിന് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.



























