പാലക്കാട് : വനംവകുപ്പ് പിടികൂടി പരിപാലിക്കുന്ന പാലക്കാട് ധോണിയിലെ പിടി സെവനെന്ന കൊമ്പന്റെ വലതു കണ്ണിന്റെ കാഴ്ച നഷ്ടമായി. കഴിഞ്ഞദിവസം ഹൈക്കോടതി നിയോഗിച്ച സമിതി പരിശോധനയ്ക്കെത്തിയപ്പോഴാണ് ആരോഗ്യസ്ഥിതി സംബന്ധിച്ച് ഡോക്ടർമാർ അറിയിച്ചത്. കാഴ്ച നഷ്ടപ്പെട്ടതിന്റെ കാരണം കണ്ടെത്താൻ കൂടുതൽ പരിശോധന ആവശ്യമാണെന്ന് വനം വകുപ്പ് നൽകിയ റിപ്പോർട്ടിലുണ്ട്.ആനയെ പിടികൂടുമ്പോൾ വലതു കണ്ണിന് കാഴ്ചക്കുറവുണ്ടായിരുന്നു. വനത്തിൽ വെച്ച് പരുക്കേറ്റതാണോ എയർഗൺ പെല്ലറ്റുകൾ കണ്ണിൽ പതിച്ചതിനാൽ കാഴ്ച നഷ്ടപ്പെട്ടതാണോ എന്നതാണ് സംശയം.
കൂട്ടിലടച്ചതിന്റെ അടുത്ത ദിവസം മുതൽ കാഴ്ചയുടെ മങ്ങൽ മാറാൻ മരുന്ന് നൽകിയിരുന്നു. ഇത് പൂർണമായും ഫലം ചെയ്തില്ലെന്നാണ് വനം വകുപ്പ് പറയുന്നത്. നിലവിൽ പാപ്പാന്മാർ ആനയുടെ ഇടതുവശത്ത് നിന്നാണ് ഭക്ഷണവും വെള്ളവും നൽകുന്നത്. ഇരുപത് വയസ് മാത്രം പ്രായമുള്ള ആനയുടെ കാഴ്ച യാതൊരു കാരണവശാലും സ്വാഭാവികമായി നഷ്ടപ്പെടാൻ സാധ്യതയില്ല. ആനയ്ക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളുമില്ല. പാപ്പാൻമാരോടും ധോണി ക്യാംപിലെ വനപാലകരോടും ആന നന്നായി ഇണങ്ങിയിട്ടുണ്ട്. ജനവാസ മേഖലയിൽ നിരന്തരം ആശങ്ക വിതച്ചിരുന്ന കൊമ്പനെ ജനുവരി 22 നാണ് മയക്കു വെടിവെച്ച് പിടികൂടി കൂട്ടിലാക്കിയത്.
പിന്നീട് ധോണിയെന്ന പേര് നൽകി. ആനയെ പരിശീലിപ്പിച്ചു കുങ്കിയാക്കാനായിരുന്നു തീരുമാനം. എന്നാൽ ബത്തേരിയിലെ പിഎം ടു ഉൾപ്പെടെയുള്ള ആനകളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മൃഗസംരക്ഷണ സംഘടന നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിദഗ്ധസമിതിയെ ചുമതലപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സംഘം കഴിഞ്ഞയാഴ്ച സ്ഥലത്തെത്തി ആരോഗ്യ സ്ഥിതി ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ചത്. നിലവിൽ മികച്ച പരിചരണമാണ് നൽകുന്നതെന്നും കുങ്കിയാക്കാനുള്ള യാതൊരു തീരുമാനവുമില്ലെന്നാണ് വനം വകുപ്പ് ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്.





























