ചെന്നൈ : ഡിഎംകെ സഖ്യത്തിൽ നിന്നു പുറത്തു വന്ന പാർട്ടികളെ ഒന്നിച്ചു ചേർത്തു പുതിയ സഖ്യമുണ്ടാക്കാനുള്ള തീരുമാനവുമായി ടിവികെ. ഇതിനായി നാളെ പ്രത്യേക യോഗം ചേരും. പാർട്ടിക്കുള്ള സഖ്യകക്ഷികളുടെ പിന്തുണ കൂടുതൽ ഉറപ്പിക്കുകയാണ് ‘താങ്ക്സ് ഗിവിങ്’ യോഗത്തിലൂടെ ടിവികെ ലക്ഷ്യമിടുന്നത്. ഡിഎംകെ സഖ്യകക്ഷികൾ ടിവികെക്കു പിന്തുണ നൽകാൻ താൻ മൗനാനുമതി നൽകിയെന്ന് എം.കെ.സ്റ്റാലിൻ അവകാശപ്പെട്ടതിനെ ലീഗും ഇടതുപാർട്ടികളും ഉൾപ്പെടെ തള്ളിയിരുന്നു. ഡിഎംകെയോട് അടുപ്പം നിലനിർത്തിയിരുന്ന കെ.സെൽവപെരുന്തകെയ്ക്ക് പകരം ടിവികെ സഖ്യത്തിനായി നീക്കങ്ങൾ നടത്തിയ മാണിക്കം ടഗോർ പിസിസി അധ്യക്ഷനായ ഉടനെയാണു യോഗമെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസം ടിവികെക്ക് പിന്തുണ പ്രഖ്യാപിച്ച വൈകോയുടെ എംഡിഎംകെയും യോഗത്തിൽ പങ്കെടുക്കും. എൻഡിഎ വിട്ട ജി.കെ.വാസന്റെ തമിഴ് മാനില കോൺഗ്രസും ബി.ജോൺ പാണ്ഡ്യന്റെ തമിഴക മക്കൾ മുന്നേറ്റ കഴകവും യോഗത്തിലേക്ക് എത്തിയേക്കും. പുതിയ മുന്നണി രൂപീകരണ സാധ്യതയും യോഗത്തിൽ ചർച്ചയാകും.
ഡിഎംകെയുടെ അപ്രതീക്ഷിത തോൽവിക്കു പിന്നാലെ കോൺഗ്രസാണ് ടിവികെക്ക് ആദ്യം പിന്തുണ നൽകിയത്. തുടർന്നു മന്ത്രിസഭയിലും കോൺഗ്രസിനു ഇടം ലഭിച്ചു. പിന്നാലെ ടിവികെക്ക് പുറത്തുനിന്നു പിന്തുണ മാത്രമെന്നു പ്രഖ്യാപിച്ചിരുന്ന മുസ്‌ലിം ലീഗും വിടുതലൈ ചിരുത്തൈകൾ കക്ഷി (വിസികെ)യും ക്ഷണം സ്വീകരിച്ചു മന്ത്രിസഭയിൽ അംഗമായി. തുടർന്നു ഇടതുപാർട്ടികളായ സിപിഎം, സിപിഐ എന്നിവരും ടിവികെക്ക് പിന്തുണ അറിയിക്കുകയായിരുന്നു. ഇവരെയെല്ലാം ചേർന്നുള്ള മൂന്നാം മുന്നണിയാണു ടിവികെയുടെ ലക്ഷ്യം.






























