ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിന്റെ ചരിത്രം തിരുത്തിക്കൊണ്ട് തമിഴക വെട്രി കഴകം കുതിക്കുകയാണ്. ദ്രാവിഡ രാഷ്ട്രീയത്തിലെ അതികായന്മാർ പോലും പകച്ചുപോയ പോരാട്ടം. പക്ഷേ ചെന്നൈയിലെ തെരുവുകൾ മഞ്ഞക്കടലായി മാറുമ്പോഴും, ആഘോഷങ്ങൾ കാതടപ്പിക്കുമ്പോഴും എല്ലാവരും ഒരേ സ്വരത്തിൽ ചോദിക്കുന്നു- “എവിടെ വിജയ്?” വിജയത്തിനിടയിലും ആരാധകരെ മുൾമുനയിൽ നിർത്തി ദളപതിയുടെ നിശബ്ദത തുടരുകയാണ്. തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ 100-ലധികം സീറ്റുകളിൽ ടിവികെ വ്യക്തമായ ആധിപത്യം തുടരുന്നു. കേവല ഭൂരിപക്ഷമെന്ന 118 എന്ന മാന്ത്രിക സംഖ്യയിലേക്ക് ദളപതിയുടെ പടയാളികൾ ഇരച്ചുകയറുകയാണ്. സ്റ്റാലിന്റെ ഭരണത്തുടർച്ചയും എഐഎഡിഎംകെയുടെ തിരിച്ചുവരവും പ്രതീക്ഷിച്ചവർക്ക് മുന്നിൽ, രാഷ്ട്രീയ പ്രവേശനം നടത്തി വെറും രണ്ട് വർഷത്തിനുള്ളിൽ വിജയ് ഒരു ‘പൊളിറ്റിക്കൽ ബ്ലോക്ക്ബസ്റ്റർ’ തന്നെ സമ്മാനിച്ചിരിക്കുന്നു.
രാവിലെ മുതൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോഴും വിജയ് പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. സിനിമാറ്റിക് ശൈലിയിലുള്ള ഈ നിഗൂഢത രാഷ്ട്രീയ നിരീക്ഷകർക്കിടയിൽ വലിയ ചർച്ചയാവുകയാണ്. സിനിമയിലെന്നപോലെ ‘സെക്കൻഡ് ഹാഫിലെ’ പിഴവുകൾ ഒഴിവാക്കാൻ അന്തിമ ഫലം വരുന്നത് വരെ അദ്ദേഹം കാത്തിരിക്കുകയാണോ? അതോ തന്റെ രാഷ്ട്രീയ കരിയറിലെ ഏറ്റവും വലിയ വിജയത്തിന് മുന്നോടിയായുള്ള മൗനമാണോ ഇത്? ഔദ്യോഗികമായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർട്ടിഫിക്കറ്റ് ലഭിക്കാതെ ആരാധകർക്ക് മുന്നിലേക്ക് വരേണ്ടതില്ലെന്ന കടുത്ത തീരുമാനത്തിലാണ് ദളപതിയെന്നാണ് സൂചന ആഘോഷങ്ങൾ പാരമ്യത്തിലാണ്, തമിഴ്നാട് ഭരിക്കാൻ പുതിയൊരു നായകൻ വരികയാണ്. ടിവികെ ഓഫീസുകളിൽ പടക്കം പൊട്ടിത്തെറിക്കുമ്പോൾ, സെന്റ് ജോർജ് കോട്ട ലക്ഷ്യമാക്കി വിജയ് എന്ന ജനനായകൻ എപ്പോൾ പുറത്തുവരുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ആ പഞ്ച് ഡയലോഗിനായി, ആ ചിരിക്കായി തമിഴകം കാത്തിരിക്കുന്നു.






























