ന്യൂഡൽഹി : കൊറോണ വൈറസ് വകഭേദമായ ഡെൽറ്റയുടെ ഉപവകഭേദം എ.വൈ – 4.2 നെക്കുറിച്ച് വിദഗ്ധ സമിതി പഠിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. ബ്രിട്ടനിൽ കോവിഡ് വ്യാപനം രൂക്ഷമാക്കിയ എ.വൈ – 4.2 ഇന്ത്യയിലും ചില സാംപിളുകളിൽ കണ്ടെത്തിയിരുന്നു. പി.എം ആയുഷ്മാൻ ആരോഗ്യ പദ്ധതിയുടെ ഭാഗമായി രണ്ട് കണ്ടെയ്നർ മൊബൈൽ ആശുപത്രികൾ സജ്ജമാക്കുമെന്ന് മന്ത്രി അറിയിച്ചു. ജില്ലാതലത്തിൽ 134 വ്യത്യസ്ത പരിശോധനകൾ സൗജന്യമാക്കും. കോവിഡ് വാക്സിനേഷൻ ഊർജിതമാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ബുധനാഴ്ച സംസ്ഥാന ആരോഗ്യമന്ത്രിമാരുടെ യോഗം ഡൽഹിയിൽ ചേരും. എ.വൈ – 4.2 വിനെക്കുറിച്ച് ഐ.സി.എം.ആർ., നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ എന്നിവയുടെ വിദഗ്ധ സമിതി പരിശോധിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
രാജ്യത്ത് എവിടെ അത്യാഹിതങ്ങളും ദുരന്തങ്ങളും സംഭവിച്ചാലും തീവണ്ടിയിലോ വിമാനത്തിലോ എത്തിക്കാൻ കഴിയുന്ന കണ്ടെയ്നർ ആശുപത്രികളാണ് സജ്ജമാക്കുന്നത്. ഇതിൽ എല്ലാവിധ മെഡിക്കൽ സൗകര്യങ്ങളുമുണ്ടാകും. ഡൽഹി, ചെന്നൈ എന്നിവിടങ്ങളിലാകും ആദ്യം ഇത് സജ്ജീകരിക്കുക. 100 കിടക്കകൾ വീതം ഓരോ കണ്ടെയ്നറിലും ഉണ്ടാകും. ഏഷ്യയിൽ ഇത്തരം സംവിധാനം ആദ്യമാണ്. രാജ്യത്ത് 157 മെഡിക്കൽ കോളേജുകൾക്ക് പ്രധാനമന്ത്രി അംഗീകാരം നൽകിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. അർബുദം, പ്രമേഹം, പ്രാഥമിക പരിശോധനകൾ എന്നിവയ്ക്കായി 1,50,000 ആയുഷ്മാൻ ഹെൽത്ത് ആൻഡ് വെൽനെസ് കേന്ദ്രങ്ങൾ സ്ഥാപിക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.