കല്‍പ്പറ്റ/കോഴിക്കോട് : സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ രണ്ട് മരണം. വയനാട്ടില്‍ ഇന്ന് രണ്ട് ഇടങ്ങളില്‍ ഉണ്ടായ വാഹനാപകടങ്ങളില്‍ ഒരാള്‍ മരിച്ചു. രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു. കോളിയാടിയില്‍ പിക്കപ്പ് ജീപ്പ് ഇടിച്ച് അധ്യാപികയായ ജിലി വില്‍സണ്‍ മരിച്ചു. പള്ളിയിൽ പോകാനായി കാറിന് സമീപം നില്‍ക്കുന്നതിനിടെയാണ് ജീപ്പ് ഇടിച്ചത്. കാട്ടിക്കുളത്ത് ദന്പതികള്‍ സഞ്ചരിച്ചിരുന്ന കാറില്‍ കർണാടക ബസ് ഇടിച്ച് ആണ് അപകടമുണ്ടായത്.
കാട്ടികുളം സ്വദേശികളായ മാമച്ചൻ, ജാൻസി എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്. അപകടത്തില്‍ കാർ പൂര്‍ണമായും തകർന്നു. കോഴിക്കോട് അരയിടത്ത് പാലത്തിന് സമീപം കെഎസ്ആര്‍ടിസി ബസിന് പിന്നിൽ മറ്റൊരു ബസിടിച്ചുണ്ടായ അപകടത്തില്‍ യാത്രക്കാരന്‍ മരിച്ചു. കണ്ണൂർ സ്വദേശി സുനിൽ ആണ് മരിച്ചത്. കെഎസ്ആര്‍ടിസി ബസിന്റെ പിന്‍സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു ഇദ്ദേഹം. അപകടത്തിൽ 14 വയസുകാരനും പരുക്കേറ്റു. പരിക്ക് സാരമുള്ളതല്ല. ഇന്ന് രാവിലെയായിരുന്നു അപകടം.






























