കൊച്ചി : കോവിഡ് വാക്സീന്റെ 2 ഡോസും സ്വീകരിച്ചവർക്കു വൈറസ് ബാധയുണ്ടാകാനുള്ള സാധ്യത കുറവാണെന്ന് ആരോഗ്യ വിദഗ്ധർ. കോവിഡ് പോസിറ്റീവായാലും അവരിൽ രോഗം ഗുരുതരമാകില്ല. വാക്സീൻ സ്വീകരിച്ച 10,000 പേരിൽ പരമാവധി 4 പേർ പോസിറ്റീവായേക്കാം.
കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തു വിട്ട വിവരങ്ങൾ പ്രകാരം കോവിഷീൽഡ് വാക്സീന്റെ 2 ഡോസും സ്വീകരിച്ചവരിൽ 0.03% പേരിലും കോവാക്സീന്റെ 2 ഡോസും സ്വീകരിച്ചവരിൽ 0.04% പേരിലും മാത്രമാണു പിന്നീടു വൈറസ് ബാധയുണ്ടായത്. 2 ഡോസും സ്വീകരിച്ച 99.96% പേർക്കും വൈറസ് ബാധയുണ്ടായിട്ടില്ലെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നതെന്ന് ഐഎംഎ കൊച്ചി മുൻ പ്രസിഡന്റ് ഡോ. രാജീവ് ജയദേവൻ പറഞ്ഞു. സംസ്ഥാനത്തു വാക്സീൻ സ്വീകരിച്ചവരിൽ അപൂർവം ചിലർ പിന്നീട് കോവിഡ് പോസിറ്റീവായെങ്കിലും ജലദോഷം പോലുള്ള ചെറിയ രോഗ ലക്ഷണങ്ങൾ മാത്രമാണുണ്ടായതെന്നു ഡോ. രാജീവ് പറഞ്ഞു.
2 ഡോസ് വാക്സീൻ സ്വീകരിച്ചവർക്കും വൈറസ് ബാധിക്കാൻ സാധ്യതയുണ്ടെങ്കിലും ഗുരുതര സാഹചര്യമുണ്ടാകില്ലെന്നു രാജഗിരി ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. സണ്ണി പി. ഓരത്തേൽ ചൂണ്ടിക്കാട്ടി. ഇവർ കോവിഡ് പോസിറ്റീവായാലും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കണമെന്നില്ല. എന്നാല്‍ വൈറസ് വാഹകരായി മാറാൻ സാധ്യതയുണ്ട്. അതുകൊണ്ടാണു 2 ഡോസ് വാക്സീൻ സ്വീകരിച്ചാലും തുടർന്നും കോവിഡ് പ്രോട്ടോക്കോൾ പൂർണമായി പാലിക്കണമെന്നു നിർദേശിക്കുന്നത്.