തിരൂർ : തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ ആടിന്റെ തലയറുത്ത് പ്രദർശിപ്പിച്ച രണ്ട് മുസ്ലിംലീഗ് പ്രവർത്തകരെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. യൂത്ത് ലീഗ് പെരുന്തല്ലൂർ വാർഡ് സെക്രട്ടറിയും തൃപ്രങ്ങോട് പഞ്ചായത്ത് ഭാരവാഹിയുമായ കുരിക്കൾ പടി മച്ചിങ്ങൽ റാഫി, ലീഗ് പ്രവർത്തകൻ പെരുന്തല്ലൂർ വാൽപറമ്പിൽ ഷുഹൈബ് എന്നിവരെയാണ് തിരൂർ എസ്എച്ച്ഒ അനിൽകുമാർ ടി മേപ്പള്ളി അറസ്റ്റു ചെയ്തത്. ആടിന്റെ തലയറുത്ത് പരസ്യമായി പ്രദർശിപ്പിച്ചതിന് മൃഗങ്ങളോടുഉള ക്രൂരത നിയമത്തിലും ഇവ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് ഐടി ആക്റ്റ് പ്രകാരവുമാണ് കേസ്.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസത്തിലാണ് യുഡിഎഫ് ആഹ്ലാദ പ്രകടനത്തിനിടെ ലീഗ് പ്രവർത്തകർ മൃഗത്തോട് ക്രൂരത കാട്ടിയത്. തവനൂർ മണ്ഡലത്തിൽപ്പെട്ട തൃപ്രങ്ങോട് പെരുന്നല്ലൂർ അങ്ങാടിയിലാണ് സംഭവം. എൽഡിഎഫ് സ്ഥാനാർഥി കെടി ജലീലിനെ അപമാനിക്കാൻ പരസ്യമായി ആടിന്റെ തലയറുത്ത് ചോരയിറ്റുന്ന നിലയിൽ ലീഗിന്റെ കൊടി കെട്ടിയ കമ്പിൽ തൂക്കി പ്രദർശിപ്പിക്കുകയായിരുന്നു. ഇത് ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രദർശിപ്പിക്കുകയും ചെയ്തു. ലീഗിന്റെ ക്രൂരതക്കെതിരെ വലിയ പ്രതിഷേധമാണ് ഉയന്നത്.






























