കൊണ്ടോട്ടി : കൊണ്ടോട്ടിയിലെ സ്വകാര്യ റിസോർട്ട് കേന്ദ്രീകരിച്ച് വില്പനക്കെത്തിച്ച ലഹരി വസ്തുക്കളുമായി കൊലക്കേസ് പ്രതിയടക്കം രണ്ടു പേർ പിടിയിൽ. തിരൂർ പുറത്തൂർ മുട്ടന്നൂർ സ്വദേശി തോട്ടിവളപ്പിൽ നവാസ് ( 35) എന്ന റബ്ബർ നവാസ്, ചെറിയമുണ്ടം ഇരിങ്ങാവൂർ സ്വദേശി നമ്പിടി വീട്ടിൽ ആദിത്യൻ (23) എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി ഡാൻസാഫ് ടീം നടത്തിയ പരിശോധനയിലാണ് ഒരു ലക്ഷത്തോളം വിലവരുന്ന 10.23 ഗ്രം എം ഡി എം എ, .99 ഗ്രാം കൊക്കൈയിൻ, 2.01 ഗ്രാം എക്സറ്റസി പിൽസ് , .09 എൽഎസ്ഡി സ്റ്റാമ്പ് എന്നിവ പിടികൂടിയത്.
ലഹരി വസ്തുക്കൾ കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്. 16 കി ഗ്രാം കഞ്ചാവുമായി 2020 ൽ തിരൂർ പോലീസും 2022 ൽ 40 കിലോഗ്രാം കഞ്ചാവുമായി തിരൂർ എക്സൈസും നവാസിനെ പിടികൂടിയിരുന്നു. ഈ കേസുകളിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ ഇയാൾ ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു. പിടിയിലായ ആദിത്യൻ 4 വർഷം മുൻപ് സുഹൃത്തിൻ്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിലും നിരവധി ലഹരി കടത്ത് കേസുകളിലും പ്രതിയാണ്. പ്രതികളെ വിശദമായി ചോദ്യം ചെയ്തതിൽ ലഹരി കടത്ത് സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.





























