പത്തനംതിട്ട : പമ്പയാറ്റിൽ തുലാപ്പള്ളി മൂലക്കയം കടവിൽ നിന്നും അനധികൃതമായി മിനി ടിപ്പർ ലോറിയിൽ മണൽ കടത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പിടികൂടി. കൊല്ലമുള മാനേൽ വീട്ടിൽ എബ്രഹാമിന്റെ മകൻ ടൈറ്റസ് (45), തുലാപ്പള്ളി പട്ടേൽ വീട്ടിൽ കുര്യന്റെ മകൻ സിബിൻ കുര്യൻ (34) എന്നിവരാണ് അറസ്റ്റിലായത്. രണ്ട് ടിപ്പറുകൾ പിടിച്ചെടുത്തു. പിടിച്ചെടുത്ത ലോറികളിൽ ഒരെണ്ണത്തിന് ടാക്സിന്റെയും ഫിറ്റ്നസിന്റെയും കാലാവധി കഴിഞ്ഞതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
തുലാപ്പള്ളി ഏഞ്ചൽവാലി പാതയിൽ ആറ്റുകടവുകളിൽ നിന്നും സ്ഥിരമായി മണൽ കടത്തുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവിയ്ക്ക് പരാതി ലഭിച്ചതിനെതുടർന്നു ഡാൻസാഫ് സംഘത്തിന് പരിശോധനയ്ക്ക് ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐപിഎസിന്റെ നിർദേശം നൽകിയിരുന്നു. ഡാൻസാഫ് ടീം അംഗങ്ങളും പമ്പ പോലീസും ചേർന്നാണ് പരിശോധന നടത്തി പ്രതികളെയും ലോറികളും പിടികൂടിയത്. 15 ന് രാത്രി 9.15 യോടുകൂടി ആറ്റുമണൽ മോഷ്ടിച്ച് ടിപ്പറിൽകയറ്റിക്കൊണ്ടിരിക്കവേയാണ് പോലീസ് സംഘം വളഞ്ഞത്.
കടവുകളിൽ മണൽ വാരിയിട്ടശേഷം ഒന്നിന് പിറകെ ഒന്നായി ലോറികളെത്തി കടത്തിക്കൊണ്ടുപോകുകയാണ് പതിവ്. പിടിക്കപ്പെടുമ്പോൾ ഒരു ലോറിയിൽ നിറയെ മണൽ ഉണ്ടായിരുന്നു. അതിലെ ഡ്രൈവറെയാണ് കയ്യോടെ പിടികൂടിയത്. രണ്ടാമത്തെ ലോറിയിൽ ലോഡ് കയറ്റിക്കൊണ്ടിരുന്നപ്പോൾ പോലീസിനെ കണ്ട് അതിലെ ഡ്രൈവറായ സിബിൻ കുര്യൻ ഓടിരക്ഷപ്പെട്ടു. പിന്നീട് ഇയാൾ അറസ്റ്റിലായി. വ്യാപകമായി മണൽ കടവുകളിൽ നിന്നും കടത്തുന്നതെന്ന പരാതി ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ചതിനെതുടർന്നാണ് അന്വേഷണത്തിനും പരിശോധനയ്ക്കും നിർദേശം നൽകിയത്.
പമ്പയാറ്റിൽ നിന്നും മണൽ വാരുന്നതിന് പാസോ അനുമതിപത്രമോ ഇല്ലാതിരിക്കെ, അനധികൃതമായി മണൽ കടത്തിയതിന് മോഷണ കുറ്റം കൂടി പ്രതികൾക്കെതിരെ ചുമത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇത്തരത്തിൽ മണൽ വ്യാപകമായി കടത്തുന്നുണ്ടെന്ന പരാതിയിലാണ് ഡാൻസാഫ് സംഘം റാന്നി ഡി വൈ എസ് പി ജി സന്തോഷ്‌കുമാറിന്റെയും പമ്പ പോലീസ് ഇൻസ്‌പെക്ടർ മഹേഷ് കുമാറിന്റെയും നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്.
ഡാൻസാഫ് സംഘത്തിലെ എസ് ഐ അജി സാമൂവലിനെകൂടാതെ അംഗങ്ങളായ അജികുമാർ, സി പി ഓമാരായ മിഥുൻ ജോസ്, ശ്രീരാജ്, അഖിൽ, ബിനു, എന്നിവരും, പമ്പ പോലീസ് സ്റ്റേഷനിലെ എസ് സി പി ഓ സുധീഷ്, അനിൽ കുമാർ, സി പി ഓ അരുണമധു എന്നിവരും റെയ്‌ഡിൽ പങ്കെടുത്തു. അനധികൃത മണൽ കടത്തിനെതിരെ ശക്തമായ നിയമനടപടികൾ ജില്ലയിൽ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.































