കൊല്ലം : ചെന്നൈ ഐ.ഐ.ടി.വിദ്യാർഥിനിയായിരുന്ന ഫാത്തിമ ലത്തീഫ് ആത്മഹത്യചെയ്ത സംഭവത്തിൽ സി.ബി.ഐ അന്വേഷണം എങ്ങുമെത്തിയില്ല. ഫാത്തിമ മരിച്ച് ചൊവ്വാഴ്ച രണ്ടുവർഷം തികയുന്നു. മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിലെത്തിക്കാനായി തമിഴ്നാട് മുഖ്യമന്ത്രിയെയടക്കം കാണാനുള്ള തയ്യാറെടുപ്പിലാണ് കുടുംബം. 2019 നവംബർ ഒൻപതിനാണ് കൊല്ലം കിളികൊല്ലൂർ കിലോൻതറയിൽ ഫാത്തിമ (18) യെ ഹോസ്റ്റൽമുറിയിലെ ഫാനിൽ തൂങ്ങിയനിലയിൽ കണ്ടത്.
ഒന്നാംവർഷ എം.എ.ഹ്യുമാനിറ്റീസ് വിദ്യാർഥിനിയായ ഫാത്തിമയ്ക്ക് ഇന്റേണൽ പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനാലാണ് ആത്മഹത്യചെയ്തത്. മരണത്തിന് ഉത്തരവാദികളായ അധ്യാപകരെപ്പറ്റിയുള്ള വിവരങ്ങൾ ഫാത്തിമയുടെ ഫോണിലുണ്ടായിരുന്നു. ചെന്നൈ കോട്ടൂർപുരം പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. കേരളത്തിൽനിന്നുള്ള ജനപ്രതിനിധികൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ കണ്ട് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തിരുന്നു. എന്നാൽ കോവിഡ് വ്യാപനംമൂലം മൊഴിയെടുപ്പും തുടർനടപടികളും നീണ്ടു.
മാസങ്ങൾക്കുമുൻപ് തെളിവെടുപ്പിനായി സി.ബി.ഐ സംഘം കൊല്ലത്ത് എത്തിയിരുന്നു. വ്യാഴാഴ്ച മൊഴിയെടുക്കുന്നതിനായി സി.ബി.ഐ ചെന്നൈ യൂണിറ്റിലെത്താൻ ഫാത്തിമയുടെ പിതാവ് അബ്ദുൾ ലത്തീഫിന് അറിയിപ്പ് നൽകിയിട്ടുണ്ട്. കേസന്വേഷണം വേഗത്തിലാക്കാൻ സഹായംതേടി തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെയും ലത്തീഫ് കാണുന്നുണ്ട്. ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെയും കാണും. ഫാത്തിമയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ചൊവ്വാഴ്ച രാജ്ഭവന് മുന്നിൽ ധർണ നടത്തും. എസ്.എഫ്.ഐ യുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ കാമ്പസുകളിലും കൊല്ലം ചിന്നക്കടയിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.





























