ലക്നൗ: രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട രണ്ട് പേരെ ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് (യുപി എടിഎസ്) അറസ്റ്റ് ചെയ്തു. പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന പാക് ഗുണ്ടാസംഘങ്ങളുമായി ചേർന്ന് ഇന്ത്യയിൽ ആക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നതായി എടിഎസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ഉത്തർപ്രദേശിലെ മീററ്റ് സ്വദേശി തുഷാർ ചൗഹാൻ എന്ന ഹിസ്ബുള്ള അലി ഖാൻ (20), ദില്ലി ഓൾഡ് സീമാപുരി സ്വദേശി സമീർ ഖാൻ (20) എന്നിവരാണ് പിടിയിലായത്.
പ്രതികൾക്കെതിരെ ലക്നൗവിലെ എടിഎസ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎൻഎസ്എസ്) 2023-ലെ 148, 152, 61(2) വകുപ്പുകൾ, ആയുധ നിയമത്തിലെ 3, 4, 25 വകുപ്പുകൾ, നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിലെ (യുഎപിഎ) 13, 18 വകുപ്പുകൾ എന്നിവ പ്രകാരമാണ് കേസ്. പ്രതികളെ കോടതിയിൽ ഹാജരാക്കിയതായും തുടർനടപടികൾ പുരോഗമിക്കുകയാണെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.





























