ചേർത്തല : ലക്ഷങ്ങൾ വിലമതിയ്ക്കുന്ന ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കളെ എക്സൈസ് സംഘം പിടികൂടി. കളവം കോടം നാമക്കാട്ട് വീട്ടിൽ അർജുൻ പ്രദീപ് (26), വയലാർ പഞ്ചായത്ത് പുതുക്കരിചിറ രാഹുൽ കൃഷ്ണൻ(26) എന്നിവരെയാണ് 6 ഗ്രാം ഹാഷിഷ് ഓയിൽ കൈവശം വെച്ചതിന് അറസ്റ്റ് ചെയ്തത്.
ചേർത്തല എക്സൈസ് ഷാഡോ വിഭാഗം കളവംകോടം കരപ്പുറം മിഷൻ ഗവൺമെന്റ് യു പി സ്കൂളിൽ രഹസ്യ നിരീക്ഷണം നടത്തവെ സ്കൂളിന് സമീപത്ത് സംശയാസ്പദമായി കണ്ട യുവാക്കളിൽ നിന്നാണ് ഹാഷിഷ് ഓയിൽ പിടിച്ചത്. ഇതിനു മുമ്പും കഞ്ചാവ് കേസിൽ അർജ്ജുൻ പ്രദീപ് പിടിക്കപ്പെട്ടിട്ടുണ്ട്.
അടഞ്ഞുകിടക്കുന്ന സർക്കാർ സ്കൂളുകളിൽ സാമൂഹ്യ വിരുദ്ധർ തമ്പടിച്ച് മദ്യ-മയക്ക് മരുന്ന് ഇടപാടുകൾ നടത്തുന്നുവെന്ന സംശയത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ആലപ്പുഴ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം ചേർത്തല റേഞ്ച് ഇൻസ്പെക്ടർ വി. പി. അനൂപിന്റെ നേതൃത്വത്തിൽ റേഞ്ച് പരിധിയിലെ മുഴുവൻ സ്കൂൾ – കോളേജ് കോമ്പൗണ്ടിൽ എക്സൈസ് ഷാഡോ വിഭാഗം രഹസ്യ നീരീക്ഷണം നടത്തി വരികയായിരുന്നു.