ഫിലിപ്പീൻ : ഫിലിപ്പീൻസിലെ പ്രധാന ദ്വീപായ ലൂസോണിൽ അതിതീവ്ര ചുഴലിക്കാറ്റായ ഹങ്-വോങ് ആഞ്ഞടിച്ചതോടെ കനത്ത നാശം. ആഞ്ഞടിച്ച ചുഴലിക്കാറ്റ് ഉണ്ടാക്കിയ ദുരന്തത്തിൽ രണ്ട് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പത്ത് ലക്ഷത്തോളം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചെന്നും ദുരന്തത്തെ നേരിടാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നുവെന്നും അധികൃതർ അറിയിച്ചു. അറോറ പ്രവിശ്യയിലാണ് കാറ്റ് കൂടുതൽ നാശം വിതച്ചത്. രാജ്യത്തെ ഏറ്റവും ജനസാന്ദ്രതയുള്ള ദ്വീപുകളിലൊന്നായ ലൂസോണിൽ അടിയന്തരാവസ്ഥയടക്കം പ്രഖ്യാപിച്ചാണ് ചുഴലിക്കാറ്റിനെ നേരിട്ടത്. 185 മുതൽ 230 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ആഞ്ഞടിച്ചെന്നാണ് ഫിലിപ്പീൻ കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോർട്ടുകൾ പറയുന്നത്.
ഇതോടൊപ്പം ശക്തമായ മഴയും പ്രദേശത്ത് അനുഭവപ്പെട്ടു. ചുഴലിക്കാറ്റിന്റെ ആഘാതത്തിൽ നിരവധി പ്രദേശങ്ങൾ ജലം കയറി വെള്ളത്തിനടിയിലായി. ഇസബെല പ്രവിശ്യയിലെ സാന്റിയാഗോയിൽ ധാരാളം വീടുകൾ തകർന്നതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുന്നറിയിപ്പിനെ തുടർന്ന് നടത്തിയ മുൻകരുതൽ നടപടികളാണ് കൂടുതൽ ദുരന്തങ്ങൾ ഒഴിവാക്കിയത്. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.





























