കൊച്ചി : യു ഡി എഫും എല്‍ ഡി എഫും ഒത്തുകളിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബാര്‍ക്കോഴ കേസിന്റെ അന്വേഷണം കെ.എം മാണി വന്ന് കണ്ടതിന് ശേഷം പിണറായി വിജയന്‍ അവസാനിപ്പിച്ചുവെന്ന ബിജുരമേശിന്റെ വെളിപ്പെടുത്തല്‍ ഇതിനുദാഹരണമാണെന്ന് അദ്ദേഹം കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഒത്തുതീര്‍പ്പാക്കലുകളുടെ പിന്നില്‍ സാമ്പത്തിക താത്പര്യങ്ങളാണ്. ഇരു മുന്നണികളുടേയും നേതാക്കള്‍ക്ക് കോടിക്കണക്കിന് രൂപയുടെ കള്ളപ്പണ ഇടപാടുകളുണ്ട്. വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിക്കുന്നതു കൊണ്ടാണ് നേതാക്കള്‍ അഴിമതി കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നത്. അഴിമതിയാണ് ഇരുമുന്നണികളുടേയും മുഖമുദ്ര. ബാര്‍ക്കോഴ കേസ് അട്ടിമറിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
ബിജു രമേശിനോട് ആരോപണത്തില്‍ ഉറച്ചു നില്‍ക്കാന്‍ പറഞ്ഞ ശേഷം പിണറായി പിന്‍മാറുകയായിരുന്നു. ഇതില്‍ പിണറായിക്ക് എന്ത് ലാഭമാണ് ഉണ്ടായതെന്ന് വ്യക്തമാക്കണം? ഏത് വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് കേസ് അട്ടിമറിച്ചു കൊടുക്കുത്തത്? എന്തിനാണ് ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, കെ.ബാബു എന്നിവരെ രക്ഷിക്കാന്‍ ശ്രമിച്ചത്? കൈക്കൂലി കൊടുക്കാനുള്ള 10 കോടി രൂപ ആരാണ് പിരിച്ചത്? ആര്‍ക്കാണ് കൊടുത്തത്? എന്നെല്ലാം അന്വേഷിക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
യു.ഡി.എഫും എല്‍.ഡി.എഫും ഒരേ തൂവല്‍ പക്ഷികളാണ്. ജോസ് കെ.മാണി മുന്നണി മാറിയപ്പോള്‍ വിശുദ്ധനായി. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വന്നതു കൊണ്ട് മാത്രമാണ് അഴിമതികള്‍ പുറത്തായത്. തദ്ദേശ തിരഞ്ഞെടുപ്പോടെ എല്ലാ അഴിമതികള്‍ക്കും അറുതിയാവും. അഴിമതി മുന്നണികള്‍ക്ക് കനത്ത ശിക്ഷ ജനങ്ങള്‍ നല്‍കും.
അഴിമതിക്കെതിരെ ഒരു വോട്ട് എന്ന മുദ്രാവാക്യം ഉയര്‍ത്തിയ യു.ഡി.എഫിന്റെ നേതാവിന്റെ വീട്ടില്‍ നിന്നും നേതാവിനെ രക്ഷിക്കാന്‍ വീട്ടുകാര്‍ ബിജുവിനെ വിളിച്ചത് ദയനീയമാണ്. ഇഡിക്ക് അഴിമതിയും കള്ളപ്പണവും അന്വേഷിക്കാനുള്ള അധികാരമുണ്ട്. നിയമസഭ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കേണ്ടത് ധനമന്ത്രി തോമസ് ഐസക്കിനാണ്. ഇടതുസര്‍ക്കാരിന്റെ അപ്രഖ്യാപിത അടിയന്തരാവസ്ഥക്കെതിരെ ബി.ജെ.പി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. മാദ്ധ്യമങ്ങളെയും രാഷ്ട്രീയ എതിരാളികളെയും കൂച്ചുവിലങ്ങിടാനുള്ള പിണറായിയുടെ ശ്രമങ്ങളെ ചെറുക്കുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.