ആലപ്പുഴ : അമ്പലപ്പുഴയിൽ ബി.ജെ.പി – യു.ഡി.എഫ് ഡീൽ ആരോപണവുമായി മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി എച്ച് സലാം. അമ്പലപ്പുഴയിൽ ബിജെപി വോട്ട് കിട്ടുമെന്ന ജി സുധാകരന്റെ പ്രസ്താവന യുഡിഎഫ് – ബിജെപി ഡീലിന്‍റെ ഭാഗം ആണെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി എച്ച് സലാം ആരോപിച്ചു. പ്രചരണത്തിന്‍റെ ഒരു ഘട്ടം കഴിയുമ്പോൾ ജി സുധാകരൻ വെല്ലുവിളി അല്ലാതെയായി എന്നും എച്ച് സലാം പറഞ്ഞു. അമ്പലപ്പുഴയിൽ എൽഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം നടക്കുന്നത്. അതിൽ ജി സുധാകരൻ വെല്ലുവിളിയല്ല. ജി സുധാകരനെ യുഡിഎഫ് പിന്തുണക്കുന്നുണ്ടെങ്കിലും യുഡിഎഫിന്‍റെ ഉറച്ച വിശ്വാസികളുടെ വോട്ടും സിപിഎമ്മിന് ലഭിക്കുമെന്നും എച്ച് സലാം പറഞ്ഞു.
യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെൻഷനില്‍ സംസാരിക്കുന്നതിനിടെയാണ് തനിക്ക് ലഭിക്കാൻ സാധ്യതയുള്ള വോട്ടുകളെ കുറിച്ച് ജി സുധാകരൻ പറഞ്ഞത്. ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാര്‍ തനിക്ക് വോട്ട് ചെയ്യുമെന്നായിരുന്നു ജി സുധാകരൻ പറഞ്ഞത്. 90000 വോട്ടുമായി അമ്പലപ്പുഴയിൽ താൻ ചരിത്ര വിജയം നേടുമെന്നും കോണ്‍ഗ്രസിന് അമ്പലപ്പുഴയിൽ 50000 വോട്ടുണ്ടെന്നും ജി സുധാകരൻ പറഞ്ഞിരുന്നു. സിപിഎമ്മിൽ നിന്ന് 15000 വോട്ടും ബിജെപിയിൽ നിന്ന് 5000 വോട്ടും ലഭിക്കും. ഇതോടൊപ്പം നിഷ്പക്ഷരായ 25000 പേരുടെ വോട്ടും ലഭിക്കുമെന്നും ജി സുധാകരൻ അവകാശപ്പെട്ടിരുന്നു. സുധാകരന്‍റെ ഈ അവകാശവാദത്തിലാണ് ഡീൽ ആരോപണവുമായി എച്ച് സലാം രംഗത്തെത്തിയത്.





























