പുറമറ്റം : രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് കോടികൾ മുടക്കി നമ്പർവൺ എന്നവകാശപ്പെട്ടു നൽകിയിരിക്കുന്ന പരസ്യങ്ങളിലെ പട്ടികയിൽ നിന്ന് സ്വപ്നപദ്ധതിയെന്നും ആരെതിർത്താലും നടപ്പാക്കുമെന്നും പറയുന്ന സിൽവർ ലൈൻ ഒഴിവാക്കപ്പെട്ടത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി ആവശ്യപ്പെട്ടു. ഉദ്ദേശശുദ്ധിയോടുകൂടിയുള്ള പദ്ധതിയാണെങ്കിൽ അതു മറച്ചുവെയ്ക്കാതെ അഭിമാനം കൊള്ളേണ്ടിടത്തു കല്ലിടൽ മാറ്റിവെച്ചതു പോലെ ജനരോഷം ഭയന്ന് ഒളിച്ചുകളി നടത്തുന്നത് തന്നെ ഇതിലെ ദുരൂഹത വ്യക്തമാക്കുന്നു. 57-ലെ ഇ. എം. എസ്. മുതൽ 2016-ലെ ഉമ്മൻചാണ്ടി സർക്കാരുകൾ വരെ ആകെ കടം എടുത്തതു ഒന്നരലക്ഷം കോടി രൂപയായിരുന്നെങ്കിൽ 6 വർഷം കൊണ്ട് പിണറായി സർക്കാർ അതു 4 ലക്ഷം കോടിയിൽ എത്തിച്ചു എന്നതാണ് ആകെയുള്ള ഭരണനേട്ടം എന്ന് പുതുശ്ശേരി പറഞ്ഞു.
സർക്കാരിന്റെ വാർഷികാഘോഷ മാമാങ്കം എന്ന പേരിൽ പൊടിക്കുന്ന കോടികളുടെ ഒരു അംശം ഉണ്ടായിരുന്നുവെങ്കിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം നൽകാനും മാസങ്ങളായി മുടങ്ങിയിരിക്കുന്ന കാൻസർ രോഗികൾക്കുള്ള 1000 രൂപയുടേതടക്കമുള്ള ആനുകൂല്യങ്ങൾ കുടിശ്ശിക സഹിതം നൽകാനും കഴിയുമായിരുന്നുവെന്നും പുതുശ്ശേരി ചൂണ്ടിക്കാട്ടി. വിനാശ വികസനത്തിന്റെ ഒന്നാം വാർഷികം എന്ന പേരിൽ യു.ഡി.എഫ് സംസ്ഥാനത്തുടനീളം നടത്തുന്ന പരിപാടിയുടെ ഭാഗമായി പുറമറ്റം മണ്ഡലം സംഘടിപ്പിച്ച സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തോമസ് തമ്പി അധ്യക്ഷത വഹിച്ചു. ഡോ. സജി ചാക്കോ, വി. എ. വര്ഗീസ്, വിനീത് കുമാർ, രാജേഷ് സുരഭി, ജോർജ് ഈപ്പൻ കല്ലാകുന്നേൽ, പി. എം. റെജിമോൻ, മീരാൻ സാഹിബ്, ജോളി ജോൺ, ജൂലി കെ. വർഗീസ്, രശ്മിമോൾ കെ. വി, കെ. കെ. നാരായണൻ, റിൻസി തോമസ്, ജോസ് പന്നിക്കോട്ട്, സന്തോഷ് കരിമാലത്ത്, സണ്ണി വഴനക്കോട്ട്, ഷാജി ഇഞ്ചക്കാട്ടിൽ, ജേക്കബ് കുര്യൻ, സി.പി. രാധാകൃഷ്ണൻ, ലിജി ജോസഫ്, പി. ഇ. വർഗീസ്, മോനിച്ചൻ പുലിപ്ര തുടങ്ങിയവർ പ്രസംഗിച്ചു.