തിരുവനന്തപുരം: പൂവച്ചല്‍ പഞ്ചായത്തില്‍ ബിജെപി പിന്തുണയോടെ ഇടത് ഭരണസമിതിയെ അധികാരത്തില്‍ നിന്നും താഴെയിറക്കി യുഡിഎഫ്. ഇടത് ഭരണസമിതിക്ക് എതിരായി കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ബിജെപിയുടേയും സ്വതന്ത്ര അംഗത്തിന്റെയും പിന്തുണയോടെ പാസാവുകയായിരുന്നു. പഞ്ചായത്തില്‍ ഭരണം സ്തഭനമെന്ന് ആരോപിച്ചായിരുന്നു യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
കോണ്‍ഗ്രസ്-ബിജെപി അവിശുദ്ധ കൂട്ടുക്കെട്ടിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതൃത്വം രംഗത്ത് എത്തി. ബാബറി പള്ളി തകർത്ത ദിവസം തന്നെ കോൺഗ്രസ്സ് – ബിജെപി മുന്നണിയുടെ ജനാധിപത്യ കശാപ്പ് വീണ്ടും അരങ്ങേറി എന്നായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ പ്രതികരണം.
ആർഎസ്എസ് ഫാസിസ്റ്റുകളാൽ ബാബറി മസ്ജിദ് തകർക്കപ്പെട്ട ദിവസമാണിന്ന്. കോൺഗ്രസ്സിന്റെ മൗനാനുവാദത്തോടെ ഇന്ത്യയുടെ മതനിരപേക്ഷതയുടെ ഹൃദയത്തിൽ ആർഎസ്എസ് നടത്തിയ അത്യന്തം ഹീനമായ കടന്നാക്രമണത്തിന്റെ 29 വർഷങ്ങൾ. ഇന്ന് തന്നെ തിരുവനന്തപുരത്ത് പൂവച്ചൽ ഗ്രാമപഞ്ചായത്തിൽ വീണ്ടും കോൺഗ്രസ്സ് ആർഎസ്എസിന്റെ കൂട്ട് കക്ഷിയാകുന്ന അശ്‌ളീല കാഴ്ച അരങ്ങേറിയത് യാദൃശ്ചികമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൂവച്ചൽ ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് ഭരണസമിതിയ്‌ക്കെതിരെ യുഡിഎഫ് കൊണ്ട് വന്ന അവിശ്വാസ പ്രമേയം പാസ്സായി. പഞ്ചായത്തിലെ കക്ഷി നില ഇങ്ങനെയാണ്, ആകെ സീറ്റ് -23, എൽ ഡി എഫ് -9, കോൺഗ്രസ്സ് -7, ബി ജെ പി -6. സ്വതന്ത്ര -1. വെറും ഏഴ് അംഗങ്ങൾ ഉള്ള യുഡിഎഫിന് അവിശ്വാസ പ്രമേയം കൊണ്ട് വരാനുള്ള ആത്മവിശ്വാസം എവിടന്ന് കിട്ടി എന്ന ചോദ്യത്തിനുത്തരമാണ് തൊട്ട് പുറകിൽ നിൽക്കുന്ന ബിജെപിയുടെ ആറ് അംഗങ്ങൾ. അവിശ്വാസ പ്രമേയത്തിന് മേൽ നടന്ന വോട്ടെടുപ്പ് ഫലം ഇങ്ങനെയാണ്. എൽഡിഎഫ് – 9 , യുഡിഎഫ് – 14 ന്യൂനപക്ഷ – ദളിത് വിരുദ്ധത മാത്രമാണ് കോൺഗ്രസിന്റെയും ബിജെപിയുടെയും മുഖമുദ്ര.
ഒരു കൂട്ടുമുന്നണിയായി ഈ അവിശ്വാസ പ്രമേയം കൊണ്ട് വരാനും പാസ്സാക്കാനുമുള്ള ഒരേ ഒരു കാരണം അത് മാത്രമാണ് എന്ന് വ്യക്തം. അതിന് തിരഞ്ഞെടുത്ത തീയതി ഡിസംബർ ആറായത് ഈ നിലപാട് ഒന്നുകൂടി ഉറപ്പിച്ച് പ്രഖ്യാപിച്ചതാണെന്നും ആനാവൂർ നാഗപ്പന്‍ വ്യക്തമാക്കുന്നു. സനൽകുമാർ എന്ന ദളിത് വിഭാഗത്തിൽ നിന്നുള്ള പഞ്ചായത്ത് പ്രസിഡണ്ട് പദവിയിൽ ഇരുന്നുകൂടാ എന്ന സവർണ്ണ മാടമ്പിമാരായ കോൺഗ്രസ് – ബിജെപി നേതാക്കളുടെ ദുർവാശിയാണ് ഈ അവിശ്വാസപ്രമേയത്തിന് ആധാരം.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥികളിൽ കോൺഗ്രസ്സ് ഘടകകക്ഷി ആയിട്ട് പോലും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് ഒരൊറ്റ സീറ്റ് പോലും കൊടുക്കാതെ ബിജെപിയുടെ തിട്ടൂരം അനുസരിച്ച് സ്ഥാനാർഥി നിർണ്ണയം നടത്തിയ പാർട്ടിയാണ് കോൺഗ്രസ്സ്. അതായത് ഈ അവിശുദ്ധ കൂട്ടുകെട്ട് പെട്ടന്നുണ്ടായതല്ല. കോൺഗ്രസ് – ബിജെപി സഖ്യത്തിന് കുറഞ്ഞത് ബാബറി മസ്ജിദിന്റെ തകർച്ചയോളമെങ്കിലും പഴക്കമുണ്ട്.
അന്നും ഇന്നും ബിജെപി പറയുന്നിടത്ത് തുല്യം ചാർത്തി വിനീത വിധേയരാകുന്ന നാണംകെട്ട നിലപാട് എടുക്കുന്നതിൽ കോൺഗ്രസിന് ഒരു മടിയുമുണ്ടായിട്ടില്ല. തിരഞ്ഞെടുപ്പ് സമയത്ത് മുസ്ലിം ലീഗിന് സീറ്റ് നിഷേധിച്ചും, ദളിത് വിഭാഗത്തിൽ പെട്ട പ്രസിഡന്റിനെ നിഷ്കാസിതനാക്കാൻ അവിശ്വാസപ്രമേയം കൊണ്ട് വന്നും ബിജെപിയോടുള്ള കൂറ് തെളിയിക്കുകയാണ് കോൺഗ്രസ് ചെയ്തത്.
കേരളം ആർജ്ജിച്ച നവോത്ഥാന മൂല്യങ്ങളുടെയും മതനിരപേക്ഷ പാരമ്പര്യത്തിന്റെയും നേരെ ചെളിവാരിയെറിഞ്ഞ് അപമാനിച്ച് കോൺഗ്രസ് ഇന്നത്തെ ദിവസം ആഘോഷിക്കുമായിരിക്കും. പക്ഷെ ഈ ന്യൂനപക്ഷ – ദളിത് വിരുദ്ധ മനോഭാവത്തിനും ജനാധിപത്യ കശാപ്പിനും നാട് മറുപടി പറയും. ജനങ്ങളോടാണ് എൽഡിഎഫിന്റെ പ്രതിബന്ധത. നാടിന്റെ വികസന പ്രവർത്തനങ്ങൾക്കായുള്ള പ്രവർത്തനങ്ങളും പോരാട്ടങ്ങളും എൽഡിഎഫ് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.