തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് പദവിയിൽ കടുംപിടിത്തം തുടരുന്ന സി.പി.ഐ.യെ അനുനയിപ്പിക്കാൻ മറ്റൊരുപദവി മുന്നോട്ടുവെക്കാൻ നീക്കം. എന്നാൽ, മറ്റൊരുപദവിയും സ്വീകരിക്കേണ്ടതില്ലെന്ന ഉറച്ചതീരുമാനത്തിലാണ് സി.പി.ഐ. നിയമസഭാ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയർമാൻസ്ഥാനം പ്രതിപക്ഷത്തിനാണ്. എൽ.ഡി.എഫ്. പ്രതിപക്ഷത്താകുമ്പോൾ സി.പി.എമ്മും യു.ഡി.എഫ്. ആകുമ്പോൾ കോൺഗ്രസുമാണ് ഈ പദവി വഹിക്കാറുള്ളത്. ഈ സ്ഥാനം സി.പി.ഐ.യ്ക്കുനൽകി ഇപ്പോഴത്തെ തർക്കത്തിന് പരിഹാരം കണ്ടെത്താനുള്ള ആലോചന ചില സി.പി.എം. നേതാക്കൾ നടത്തിയിട്ടുണ്ട്. ഇത് ഔദ്യോഗികമായി സി.പി.ഐ.യെ അറിയിച്ചിട്ടില്ല. എന്നാലും, മറ്റുപദവികൾ എന്തുതന്നെ നൽകിയാലും വഴങ്ങേണ്ടതില്ലെന്നതാണ് സി.പി.ഐ. തീരുമാനം.
കേരളത്തിലെ പ്രതിപക്ഷ ഉപനേതാവ് പദവിയിൽ വിട്ടുവീഴ്ചയില്ലെന്ന് സി.പി.ഐ. ജനറൽ സെക്രട്ടറി ഡി. രാജ. അത് ന്യായമായ ആവശ്യമാണെന്നും പദവി ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും പാർട്ടി കേന്ദ്ര സെക്രട്ടേറിയറ്റ് യോഗത്തിനുമുൻപ് അദ്ദേഹം പറഞ്ഞു. സി.പി.ഐ. എൽ.ഡി.എഫിലെ പ്രധാനപ്പെട്ട പാർട്ടിയാണ്. ഉപനേതാവ്സ്ഥാനം സംബന്ധിച്ച് ഇപ്പോഴും സംസ്ഥാനതലത്തിൽ സി.പി.എമ്മുമായി ചർച്ച തുടരുകയാണ്. ഭരണം ഉണ്ടെങ്കിലും ഇല്ലെങ്കിലും സി.പി.ഐ. ഇപ്പോഴും തിരുത്തൽശക്തിയാണെന്നും ഡി. രാജ പറഞ്ഞു. അതേസമയം, വ്യാഴാഴ്ച ചേർന്ന പാർട്ടി കേന്ദ്ര സെക്രട്ടേറിയറ്റ് യോഗത്തിൽ കേരളത്തിലെ വിഷയം ചർച്ചയായില്ല. കേന്ദ്രസർക്കാർ നയങ്ങൾക്കെതിരേ സെപ്റ്റംബർ ഒന്നിന് ഡൽഹിയിൽ സംഘടിപ്പിക്കുന്ന മെഗാറാലിയുടെ വിശദാംശങ്ങളാണ് പ്രധാനമായും യോഗം ചർച്ചചെയ്തത്.
റാലിയിൽ പങ്കെടുക്കാനായി വിവിധ സംസ്ഥാനങ്ങളിൽനിന്നെത്തുന്ന പ്രതിനിധികളുടെ താമസസൗകര്യം അടക്കമുള്ള കാര്യങ്ങൾ യോഗം വിലയിരുത്തി. വെള്ളിയാഴ്ച കേന്ദ്ര എക്‌സിക്യുട്ടീവ് യോഗം ചേരുന്നുണ്ട്. കേരളത്തിൽനിന്നുള്ള അംഗങ്ങൾ ഉപനേതാവ് പദവി തർക്കം ഉന്നയിക്കുകയാണെങ്കിൽ എക്‌സിക്യുട്ടീവ് യോഗം വിഷയത്തിൽ ചർച്ചനടത്തിയേക്കും.






























