തിരുവനന്തപുരം : കേരളത്തിൽ സംഘർഷങ്ങൾ ഉണ്ടാക്കാനുള്ള ആസൂത്രിത ശ്രമം യുഡിഎഫ് നടത്തുന്നു അതാണ് പേരാമ്പ്രയിൽ കണ്ടതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ലൈഫ് പദ്ധതിയിൽ നിർമ്മിച്ച വീട് യുഡിഎഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റിനെ ആക്രമിച്ചു. കാലിക്കറ്റ് സർവകലാശാലയിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ വിജയിച്ചതോടെ അക്രമം തുടങ്ങി. പേരാമ്പ്രയിൽ പൊലീസിനെ ആക്രമിച്ചു.ബോംബുമായാണ് അവർ വന്നത് എന്നിട്ട് ആസൂത്രണം ചെയ്ത് എം പിയുടെ നേതൃത്വത്തിൽ അക്രമം നടത്തിയെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
യുഡിഎഫ് കലാപങ്ങളും വർഗീയ ധ്രുവീകരണവും ഉണ്ടാക്കുന്നു. പള്ളുരുത്തി സ്കൂളിൽ പ്രശ്നങ്ങൾ തീർത്ത ശേഷം ജമാഅത്തെ ഇസ്ലാമിയെ ഉപയോഗിച്ച് വർഗീയ ധ്രുവീകരണം നടത്തി. അത് ജനങ്ങൾ തിരിച്ചറിയും.കോൺഗ്രസിലാകെ ഇപ്പോൾ ഭിന്നതയുടെ സ്വരം മാത്രമാണ് ഉയരുന്നത്. യുത്ത് കോൺഗ്രസ് അധ്യക്ഷനെ നിയോഗിച്ചത് മുതൽ യൂ ഡി എഫിൽ എതിർപ്പുകൾ ഉയർന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ കെപിസിസി ജംബോ കമ്മിറ്റി ഉണ്ടാക്കിയപ്പോഴും ഇത് തന്നെ അവരുടെ അവസ്ഥ. പരസ്യമായി നേതാക്കൾ എതിർപ്പുമായി മുന്നോട്ട് വരികയാണ്. കോൺഗ്രസ് ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. ജനങ്ങൾ ഇത് തിരിച്ചറിയും അദ്ദേഹം വ്യക്തമാക്കി.





























