തലശേരി: കൂത്തുപറമ്പ് വെടിവയ്പ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുതുക്കുടി പുഷ്പന്റെ സഹോദരന് ശശി രാഷ്ട്രീയ ചുവടുമാറ്റം സിപിഎമ്മിനെതിരേയുള്ള ആയുധമാക്കാൻ ബിജെപി. ദേശീയ തലത്തിൽ തന്നെ സിപിഎമ്മിനെതിരേയുള്ള പ്രചാരണമാക്കി മാറ്റാനാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ തീരുമാനം.
ഞായറാഴ്ചയാണ് പുഷ്പന്റെ ജ്യേഷ്ഠ സഹോദരൻ ശശി ബിജെപിയിൽ ചേർന്നത്. സിപിഎം നേതൃത്വത്തിന്റെ നിലപാടിലും അവഗണനയിലും പ്രതിഷേധിച്ചാണ് തീരുമാനമെന്നും ഇനി സജീവമായി ബിജെപിയില്‍ പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്നും ശശി വ്യക്തമാക്കിയിരുന്നു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് വരാനിരിക്കെയുള്ള ഇക്കാര്യം രാഷ്ട്രീയത്തില്‍ സജീവ ചര്‍ച്ചയായിരിക്കുകയാണ്.
പരിയാരം മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട് മന്ത്രിയായിരുന്ന എം.വി. രാഘവനെ ഡിവൈഎഫ്ഐ വഴിയിൽ തടഞ്ഞ സമരവുമായി ബന്ധപ്പെട്ട് 1994 നവംബര്‍ 25-നായിരുന്നു കൂത്തുപറമ്പില്‍ പോലീസ് സമരക്കാര്‍ക്കു നേരെ വെടിവെപ്പ് നടത്തിയത്. വെടിവെപ്പില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ കെ.കെ. രാജീവന്, കെ. ബാബു, മധു, കെ.വി. റോഷന്, ഷിബുലാല്‍ എന്നിവര്‍ കൊല്ലപ്പെടുകയും പുഷ്പന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
അതേസമയം ബിജെപിയിൽ ചേർന്ന ശശിയുമായി രക്തബന്ധമുണ്ടെങ്കിലും കുടുംബ ബന്ധമില്ലെന്നാണ് പുഷ്പൻ പ്രതികരിച്ചത്. കഴിഞ്ഞ കുറച്ചു കാലമായി ശശിക്ക് തന്റെ കുടുംബവുമായി ഒരു ബന്ധമില്ലെന്നും വീട്ടിൽ നടന്ന കല്യാണത്തിനു പോലും ശശി പങ്കെടുത്തില്ലെന്നും പുഷ്പൻ പറഞ്ഞു.
സ്വത്ത് ഭാഗംവയ്ക്കുന്നതുമായി ബന്ധപ്പെട്ട് അനാവശ്യ തർക്കമുണ്ടാക്കിയിരുന്നെന്നും പുഷ്പൻ പറഞ്ഞു. അച്ഛനും അമ്മയും ജീവിച്ചിരിക്കുന്ന സമയത്തുതന്നെ സ്വത്ത് ഭാഗിക്കണമെന്ന് ശശി ആവശ്യപ്പെടുകയും പ്രത്യേക സ്ഥലം വേണമെന്ന് വാശിപിടിക്കുകയും ചെയ്തിരുന്നു. സ്ഥലം വിറ്റ് കിട്ടുന്ന പണം നശിപ്പിക്കുമെന്ന് ഞങ്ങൾക്ക് ഭയമുണ്ടായിരുന്നു.
ചീട്ടുകളിമൂലം നേരത്തെ രണ്ട് സ്ഥലങ്ങൾ വിറ്റിരുന്നു. ചീട്ടുകളിച്ച് പണം നഷ്ടപ്പെട്ടാൽ മാനസി വിഭ്രാന്തിയിലാകുന്നതാണ് ശശിയുടെ പ്രകൃതം. അദ്ദേഹത്തന്റെ ഭാര്യയും മക്കളുമായി പോലും അകന്നുനിൽക്കുകയായിരുന്നു. പിന്നീട് സിപിഎം പ്രവർത്തകർ നടത്തിയ മധ്യസ്ഥതയിലാണ് ഭാര്യവീട്ടിൽ താമസിപ്പിച്ചതെന്നും പുഷ്പൻ പറഞ്ഞു
































