ന്യൂഡൽഹി : ജൂണിൽ നടക്കാനിരിക്കുന്ന ജി7 ഉച്ചകോടിയിലേക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് ബ്രിട്ടൻ. ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരിപാടിയുടെ മുഖ്യാതിഥിയായി നിശ്ചയിച്ചിരുന്ന യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ, പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതിനെ തുടർന്ന് യാത്ര റദ്ദാക്കിയിരുന്നു. ഉച്ചകോടിക്കു മുൻപായി അദ്ദേഹം ഇന്ത്യ സന്ദർശിച്ചേക്കുമെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
ലോകത്തിലെ ഏഴ് പ്രമുഖ ജനാധിപത്യ സമ്പദ്‌വ്യവസ്ഥകളായ യുകെ, കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, യുഎസ് എന്നിവരും യൂറോപ്യൻ യൂണിയനും പങ്കെടുക്കുന്ന ഉച്ചകോടിയിൽ കോവിഡ്, കാലാവസ്ഥാ വ്യതിയാനം, തുറന്ന വിപണി തുടങ്ങിയവ ചർച്ച ചെയ്യും. ഇന്ത്യയെ കൂടാതെ ഓസ്ട്രേലിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെയും ഉച്ചകോടിയിലേക്കു ക്ഷണിച്ചിട്ടുണ്ട്. .
‘ലോകത്തിന്റെ ഫാർമസി’ എന്ന നിലയിൽ ലോകത്തിന്റെ 50 ശതമാനത്തിലേറെ വാക്സീനുകൾ ഇന്ത്യയാണു വിതരണം ചെയ്യുന്നത്. മഹാമാരിക്കെതിരെ യുകെയും ഇന്ത്യയും നന്നായി സഹകരിക്കുന്നു. ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാർ പതിവായി സംസാരിക്കാറുണ്ട്. കൊറോണ വൈറസ് ഏറ്റവും വിനാശകരമാണ്. ആധുനിക ലോകക്രമത്തിന്റെ ഏറ്റവും വലിയ പരീക്ഷണമാണിത്. മെച്ചപ്പെട്ട ഭാവിക്കായി തുറന്ന മനോഭാവത്തോടെ ഐക്യപ്പെടുകയാണു വേണ്ടതെന്നും യുകെ അഭിപ്രായപ്പെട്ടു.