ന്യൂഡൽഹി : കൊറോണ വൈറസിന്റെ യുകെ വകഭേദമാണ് ഉത്തരേന്ത്യയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നതെന്ന് നാഷനൽ സെന്റർ ഫോർ ഡിസീസ് കോൺട്രോൾ (എൻസിഡിസി) ഡയറക്ടർ സുജീത് സിങ്. ഗുജറാത്തിലും കർണാടകയിലും മഹാരാഷ്ട്രയിലും ഇരട്ട വകഭേദം വന്ന വൈറസാണ് കൂടുതൽ കാണപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. യുകെ വകഭേദമായ B1.1.7 ആണ് പഞ്ചാബ്, ഡൽഹി, തെലങ്കാന, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ കണ്ടെത്തിയത്.
വൈറസിന്റെ പുതിയ വകഭേദങ്ങളെക്കുറിച്ച് രാജ്യത്തെ പ്രധാനപ്പെട്ട 10 ലബോറട്ടറികളിൽ വിശദമായ പഠനം നടത്തുകയും വകഭേദങ്ങളെ തരംതിരിക്കുകയും ചെയ്തു വരികയാണ്. ഇവ സംബന്ധിച്ച വിവരങ്ങൾ ഫെബ്രുവരിയിലും മാർച്ചിലും ഏപ്രിലിലും സംസ്ഥാനങ്ങൾക്ക് കൈമാറി. വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി സുജീത് സിങ് നടത്തിയ വിഡിയോ കോൺഫറൻസിൽ വൈറസുമായി ബന്ധപ്പെട്ട ആശങ്കകൾ പങ്കുവച്ചു.
ഇരട്ട വകഭേദം വന്ന B.1.617 പ്രധാനമായും കാണപ്പെടുന്നത് മഹാരാഷ്ട്ര, ബംഗാൾ, ഡൽഹി, ഗുജറാത്ത് എന്നിവിടങ്ങളിലാണ്. ദക്ഷിണാഫ്രിക്കൻ വകഭേദമായ B.1.315 തെലങ്കാന, ഡൽഹി എന്നിവിടങ്ങളിലാണ് കാണപ്പെടുന്നത്. ജനിതക മാറ്റം വന്ന വൈറസുകളെക്കുറിച്ച് എൻസിഡിസി ആരോഗ്യവകുപ്പുമായി നിരന്തരം ആശയ വിനിമയം നടത്തുന്നുണ്ട്. പുതിയ വകഭേദങ്ങളെക്കുറിച്ച് എൻസിഡിസി സൂക്ഷ്മ നിരീക്ഷണം നടത്തിവരുകയാണെന്നും അദ്ദേഹം പറഞ്ഞു.