ഭോപാൽ: ആദിവാസികൾ ഹിന്ദു വിഭാഗത്തിൽ ഉൾപ്പെടില്ലെന്ന് മധ്യപ്രദേശിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ ഉമാങ് സിംഹാർ. ആദിവാസികൾക്കുമേൽ ഹിന്ദുത്വം അടിച്ചേൽപ്പിക്കാൻ ബി.ജെ.പിയും ആർ.എസ്.എസും ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചിന്ദ്‌വാഡ ജില്ലയിൽ ആദിവാസി വികസന കൗൺസിൽ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സിംഹാർ. ആദിവാസികൾ ഹിന്ദുക്കളല്ലെന്ന് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട്. ഇത് എന്‍റെ വിശ്വാസം മാത്രമല്ല, മറിച്ച് ഗോത്രസമൂഹത്തിന്റെ വികാരം കൂടിയാണ്. ആദിവാസികളാണ് രാജ്യത്തെ യഥാർത്ഥ നിവാസികളെന്ന് ചരിത്രം തെളിയിക്കുന്നതാണ്.
ആർ.എസ്.എസും ബി.ജെ.പിയും ഗോത്രവിഭാഗക്കാരെ അവരുടെ പാരമ്പര്യങ്ങൾ പിന്തുടരുന്നതിൽനിന്ന് തടയാൻ ശ്രമിക്കുകയാണ് -അദ്ദേഹം കുറ്റപ്പെടുത്തി. ആദിവാസികൾക്ക് സ്വന്തമായ ആചാരങ്ങളും സംസ്കാരവും ജീവിതരീതികളുമുണ്ട്. ഞങ്ങൾ വിളകളെയും വൃക്ഷങ്ങളെയും പ്രകൃതിയെയും ആരാധിക്കുന്നതിൽ ബി.ജെ.പിക്കും ആർ.എസ്.എസിനും എന്താണ് പ്രശ്നം? -അദ്ദേഹം ചോദിച്ചു. ഈ വിമർശനങ്ങൾക്ക് മറുപടിയുമായി മധ്യപ്രദേശ് മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ മോഹൻ യാദവ് രംഗത്തെത്തി.





























