ന്യൂഡൽഹി : അഫ്ഗാനിസ്ഥാനിൽ ഐക്യരാഷ്ട്ര സംഘടനയുടെ സ്ഥിരം സാന്നിധ്യമുണ്ടാകണമെന്ന് ഇന്ത്യ ആതിഥ്യം വഹിച്ച മേഖലാ സുരക്ഷാചർച്ചയിൽ പങ്കെടുത്ത രാജ്യങ്ങൾ ആവശ്യപ്പെട്ടു. എല്ലാ വിഭാഗങ്ങൾക്കും പങ്കാളിത്തമുള്ള സുസ്ഥിര ഭരണകൂടം ഉണ്ടാകുന്നതിനായി ഒരുമിച്ചു പ്രവർത്തിക്കാനും തീരുമാനിച്ചു. തീവ്രവാദം, ലഹരി കടത്ത്, മതമൗലികവാദം എന്നിവയുടെ ആഗോളകേന്ദ്രമായി ആ രാജ്യത്തെ മാറാൻ അനുവദിക്കില്ലെന്നും യോഗം പ്രഖ്യാപിച്ചു.
സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ അധ്യക്ഷത വഹിച്ച യോഗത്തിൽ റഷ്യ, ഇറാൻ, തജിക്കിസ്ഥാൻ, കിർഗിസ്ഥാൻ, കസഖ്സ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ എന്നീ രാജ്യങ്ങളിലെ സുരക്ഷാ ഉപദേഷ്ടാക്കളും സുരക്ഷാ കൗൺസിൽ സെക്രട്ടറിമാരും പങ്കെടുത്തു. പാക്കിസ്ഥാനും ചൈനയും വിട്ടു നിന്നു. അഫ്ഗാൻ ഭരണകൂടത്തെ ഇന്ത്യ ഇതുവരെ അംഗീകരിച്ചിട്ടില്ലാത്തതിനാൽ അവരുടെ പ്രതിനിധികളെ ക്ഷണിച്ചിരുന്നില്ല. അടുത്ത യോഗം 2022ൽ നടക്കും.
ഇന്ത്യ വിളിച്ചുചേർത്ത യോഗത്തിൽ നിന്നു വിട്ടുനിന്ന പാക്കിസ്ഥാൻ ഇന്ന് ഇസ്‌ലാമാബാദിൽ അഫ്ഗാനിസ്ഥാൻ സാഹചര്യം സംബന്ധിച്ച ‘ട്രോയ്ക പ്ലസ്’ യോഗം നടത്തും. യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളാണ് പങ്കെടുക്കുക.