റാന്നി: ചുങ്കപ്പാറ ഭാഗത്തെ അപ്രതീക്ഷിത പ്രളയം സർക്കാർ പരിശോധിച്ചു തുടർ നടപടി സ്വീകരിക്കും. അഡ്വ പ്രമോദ് നാരായൺ എംഎൽഎ നിയമസഭയിൽ അവതരിപ്പിച്ച സബ്മിഷനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അപ്രതീക്ഷിതമായി ഉണ്ടായ മഴയെ തുടർന്ന് കോട്ടാങ്ങലിലെ ചുങ്കപ്പാറ ഭാഗത്ത് വലിയ നാശനഷ്ടമാണ് ഉണ്ടായത്. 115 ഓളം കടകളിൽ ഭൂരിപക്ഷം ഭാഗങ്ങളിലും വെള്ളം കയറി സ്റ്റോക്കുകൾ അപ്പാടെ നശിച്ചിരുന്നു.
ഓണക്കാലമായതിനാൽ ഹോൾസെയിൽ വ്യാപാരികൾ മുതൽ ചെറുകിട വ്യാപാരികൾ വരെ കടകളിൽ സാധാരണയിൽ കവിഞ്ഞ് സാധനങ്ങൾ ശേഖരിച്ചിരുന്നു. ഇവയെല്ലാം ആണ് നഷ്ടപ്പെട്ടത്. കോടി കണക്കിന് രൂപയുടെ നഷ്ടമാണ് ഇതോടെ വ്യാപാരികൾക്ക് ഉണ്ടായത്. മുൻപ് ഉണ്ടായ പ്രളയങ്ങളുടെ ആഘാതത്തിൽ നിന്നും കരകയറിവരികയാണ് ഇപ്പോൾ ഉണ്ടായ പ്രളയം കച്ചവടക്കാരുടെ എല്ലാ പ്രതീക്ഷകളെയും ഇല്ലാതാക്കിയത്.
ചുങ്കപ്പാറ ടൗണിലെയും വെണ്ണിക്കുളം ടൗണിലെയും വ്യാപാരസ്ഥാപനങ്ങൾക്ക് നാശനഷ്ടമുണ്ടായതായി മറുപടിയിൽ പറയുന്നു. റാന്നി നിയോജക മണ്ഡലത്തിൽ സംഭവിച്ച നാശനഷ്ടങ്ങൾ തിട്ടപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും മറുപടിയിൽ അറിയിച്ചു. നാശനഷ്ടം സംഭവിച്ചവർക്ക് മതിയായ നഷ്ടപരിഹാരം കണക്കാക്കി നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോടും റവന്യൂ വകുപ്പ് മന്ത്രി കെ രാജനോടും എംഎൽഎ അഭ്യർത്ഥിച്ചു.