ന്യൂഡൽഹി : രാജ്യത്ത് ക്രൈസ്തവർക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ കേരളത്തിലെ സംഭവങ്ങൾ മാധ്യമങ്ങൾ വാർത്തയാക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ഉത്തരേന്ത്യയിലെ ചെറിയ സംഭവങ്ങളെ മാധ്യമങ്ങൾ പെരുപ്പിച്ചു കാട്ടുന്നു. കേരളത്തിൽ നടപടി ഉണ്ടാകുന്നില്ല. ഉത്തരേന്ത്യയിലെ സംഭവങ്ങളിൽ എല്ലാം കേസെടുത്തു എന്നു പറഞ്ഞ മന്ത്രി, കേരളത്തിൽ ആക്രമിക്കപ്പെട്ടവർക്ക് എതിരെയാണ് കേസെടുക്കുന്നതെന്നും കുറ്റപ്പെടുത്തി.
മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മുന്നിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ ക്ഷുഭിതനായി. തിരുവനന്തപുരത്തെ എം എൽ എ ഓഫീസ് വിഷയത്തിൽ മാധ്യമങ്ങൾ സ്ത്രീവിരുദ്ധമായിട്ടാണ് സംസാരിച്ചതെന്ന് ജോർജ് കുര്യൻ കുറ്റപ്പെടുത്തി. എം എൽ എയുടെ മുറിയിലൂടെ വനിതാ കൗൺസിലറുടെ മുറിയിലേക്ക് പോകണം എന്നതിനെ പിന്തുണയ്ക്കാൻ ആകില്ല. സ്ത്രീകളെ ബഹുമാനിക്കുന്ന സമൂഹത്തിൽ സ്ത്രീകൾക്കെതിരെ പറയാതിരിക്കുന്നതാണ് നല്ലതെന്നും ജോർജ് കുര്യൻ ദില്ലിയിൽ മാധ്യമങ്ങളോട് പറഞ്ഞു. ആർ ശ്രീലേഖ വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്തിനോട് ശാസ്തമംഗലത്തെ എംഎൽഎ ഓഫീസ് ഒഴിയണമെന്ന് ആവശ്യപ്പെട്ടതിനെ കുറിച്ചാണ് പരാമർശം.





























