ദില്ലി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിദേശ യാത്രകൾ ഗൗരവതരമായ ചോദ്യങ്ങൾ ഉയർത്തുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു. രാഹുൽ ഗാന്ധി ഇതുവരെ 54 വിദേശ യാത്രകൾ നടത്തിയിട്ടുണ്ടെന്ന് പറഞ്ഞ കിരൺ റിജിജു, വിദേശ യാത്ര നടത്തുന്ന ഓരോ എംപിയും യാത്ര പുറപ്പെടുന്നതിന് മൂന്ന് ആഴ്ച മുൻപ് ഇക്കാര്യം ലോക്സഭാ, രാജ്യസഭാ സെക്രട്ടറിയേറ്റിനെ അറിയിക്കേണ്ടതുണ്ടെന്നും പറഞ്ഞു. രാഹുൽ ഗാന്ധി എത്ര ദിവസം ഇന്ത്യയ്ക്ക് പുറത്ത് താമസിച്ചുവെന്നും വിദേശ യാത്രയ്ക്കിടെ എത്ര ചെലവ് വന്നുവെന്നും റിജിജു ചോദിച്ചു. ഇതൊരു അനുമതിയല്ല, മറിച്ച് വിവരമറിയിക്കലാണ്. എംപിമാർക്ക് വിദേശയാത്ര നടത്താം, പക്ഷേ ആ വിവരം മുൻകൂട്ടി നൽകണം. ഒരു എംപി വിദേശ ആതിഥേയത്വം സ്വീകരിക്കുകയാണെങ്കിൽ, ക്ഷണിച്ച ഏജൻസിയോ സംഘടനയോ വഹിക്കുന്ന ചെലവ് ഫോറിൻ കോൺട്രിബ്യൂഷൻ (റെഗുലേഷൻ) ആക്ടിന്റെ (എഫ്സിആർഎ) കീഴിൽ വരണമെന്നും കിരൺ റിജിജു പറഞ്ഞു.
2004 മുതൽ എംപിയായ രാഹുൽ ഗാന്ധി 54 വിദേശ യാത്രകൾ നടത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് റിജിജു അവകാശപ്പെട്ടു. ഇത് 54 യാത്രകളിൽ മാത്രം ഒതുങ്ങുന്നതല്ല, മറിച്ച് എത്ര ദിവസം അദ്ദേഹം ഇന്ത്യയ്ക്ക് പുറത്ത് തങ്ങി എന്നും അതിനായി എത്ര ചെലവ് വന്നു എന്നതുമാണ് കാര്യം. രാഹുൽ ഗാന്ധിയും കോൺഗ്രസും നിയമങ്ങൾ പാലിക്കണമെന്ന് അഭ്വർഥിച്ച റിജിജു, വിവരങ്ങൾ അധികൃതരെ അറിയിക്കണമെന്നും ആവശ്യപ്പെട്ടു. നിർദിഷ്ട വിദേശ യാത്രയ്ക്ക് മൂന്നു ദിവസം മുൻപ് ലോക്സഭാ സെക്രട്ടറോട് അദ്ദേഹം അറിയിക്കണം. വിദേശ ആതിഥേയത്വം സ്വീകരിക്കുകയാണെങ്കിൽ അദ്ദേഹം എഫ്സിആർഎയ്ക്ക് കീഴിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കണമെന്നും റിജിജു പറഞ്ഞു.






























