തൃശൂര്‍: തൃശൂര്‍ ചേര്‍പ്പിലെ കലുങ്ക് സംവാദത്തിനിടെ വയോധികന്‍റെ അപേക്ഷ നിരസിച്ച സംഭവത്തിൽ വിശദീകരണവുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. പാലിക്കാനാകാത്ത വാഗ്ദാനങ്ങള്‍ താൻ നൽകാറില്ലെന്നും ജനങ്ങള്‍ക്ക് വ്യാജ പ്രതീക്ഷകള്‍ നൽകുന്നത് തന്‍റെ ശൈലി അല്ലെന്നും സുരേഷ് ഗോപി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ഭവന നിര്‍മാണം സംസ്ഥാന വിഷയമാണെന്നും അത്തരം അഭ്യര്‍ത്ഥനകള്‍ ഒരാള്‍ക്ക് മാത്രം അനുവദിക്കാനോ തീരുമാനിക്കാനോ കഴിയില്ലെന്നും അതിന് സംസ്ഥാന സര്‍ക്കാര്‍ തന്നെ വിചാരിക്കണമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. തന്‍റെ ശ്രമങ്ങള്‍ എല്ലായിപ്പോഴും സിസ്റ്റത്തിനുള്ളിൽ പ്രവര്‍ത്തിച്ച് ജനങ്ങള്‍ക്ക് യഥാര്‍ത്ഥ നേട്ടങ്ങള്‍ എത്തിക്കാനാണ് ശ്രമം. അപേക്ഷ നിരസിച്ചുവെന്ന സംഭവത്തിലൂടെ മറ്റൊരു പാര്‍ട്ടി ആ കുടുംബത്തെ സമീപിച്ച് വീട് വാഗ്ദാനം ചെയ്തത് സന്തോഷമുള്ള കാര്യമാണെന്നും സുരേഷ് ഗോപി പറഞ്ഞു.
സുരേഷ് ഗോപി അപേക്ഷ നിരസിച്ച കൊച്ചു വേലായുധന് വീട് നൽകുമെന്ന് സിപിഎം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം സുരേഷ് ഗോപി ചേർപ്പ് പുള്ളിൽ നടത്തിയ കലുങ്ക് സംവാദത്തിനിടെ പ്രദേശവാസിയായ കൊച്ചു വേലായുധൻ എന്ന വയോധികനാണ് അപേക്ഷയുമായി എത്തിയത്. കൊച്ചു വേലായുധന്‍റെ അപേക്ഷ സുരേഷ് ഗോപി നിരസിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സംഭവം സുരേഷ്‍ഗോപിക്കെതിരെ സിപിഎം രാഷ്ട്രീയ ആയുധമാക്കി മാറ്റിയിരുന്നു. നിവേദനമടങ്ങിയ കവർ തുറന്നു പോലും നോക്കാതെ അവഹേളിച്ച കൊച്ചു വേലായുധന് വീട് നിർമ്മിച്ച് നൽകുമെന്നാണ് സിപിഎം പ്രഖ്യാപിച്ചത്.






























