ന്യുഡൽഹി : പഴയ വാഹനം പൊളിക്കുന്നവർക്കു കൂടുതൽ നികുതിയിളവു നൽകുന്നതു പരിഗണനയിലുണ്ടെന്നു കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. മാരുതി സുസുക്കി ടൊയോറ്റ്സുവിന്റെ നേതൃത്വത്തിൽ ആരംഭിച്ച രാജ്യത്തെ ആദ്യ വാഹനം പൊളിക്കൽ– റീസൈക്കിൾ കേന്ദ്രം നോയിഡയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി. പഴയ സ്വകാര്യവാഹനം പൊളിക്കുന്നവർക്ക് 25%, വാണിജ്യ വാഹനം പൊളിക്കുന്നവർക്ക് 15% എന്നിങ്ങനെ പുതിയ വാഹനം വാങ്ങുമ്പോൾ നികുതിയിളവു ലഭിക്കുന്ന പദ്ധതി അടുത്ത ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമേ കൂടുതൽ നികുതിയിളവുകൾ നൽകുമെന്ന സൂചനയാണ് മന്ത്രി നൽകിയത്.
ഒരു ജില്ലയിൽ 3–4 പൊളിക്കൽ കേന്ദ്രം വീതം തുറക്കാനാണു കേന്ദ്രം പദ്ധതിയിടുന്നത്. അടുത്ത 2 വർഷത്തിനുള്ളിൽ രാജ്യത്ത് 200–300 പൊളിക്കൽ–റീസൈക്ലിങ് കേന്ദ്രങ്ങൾ ആരംഭിക്കും. 7.5 ലക്ഷം കോടി രൂപയുടേതാണു രാജ്യത്തെ വാഹന വിപണി. ഇത് അടുത്ത 5 വർഷത്തിനുള്ളിൽ 15 ലക്ഷം കോടിയായി മാറ്റുകയാണു ലക്ഷ്യം– കേന്ദ്രമന്ത്രി പറഞ്ഞു.