കൊച്ചി : മോഫിയ പർവീണിന്‍റെ ആത്മഹത്യക്കേസിൽ ആരോപണ വിധേയനായ സിഐ സുധീർ കുമാറിനെ സ്ഥലം മാറ്റി. പോലീസ് ഹെഡ്ക്വാട്ടേഴ്സിലേക്കാണ് ഇയാളെ സ്ഥലം മാറ്റിയിരിക്കുന്നത്. എറണാകുളം ഡിഐജി അന്വേഷണം നടത്തുകയാണെന്നും തുടർനടപടികൾ ഇത് പൂർത്തിയാകുന്ന മുറയ്ക്ക് സ്വീകരിക്കുമെന്നുമാണ് അറിയിപ്പ്. സ്ഥലം മാറ്റം അംഗീകരിക്കില്ലന്നാണ് യുഡിഎഫ് നിലപാട്. സമരം തുടരാനാണ് തീരുമാനം. സ്റ്റേഷൻ ഉപരോധം തുടർന്നാൽ ബലം പ്രയോഗിച്ച് നീക്കുമെന്ന് ഡി.വൈ.എസ്.പി സമരക്കാരെ അറിയിച്ചു.
സുധീർകുമാറിന് ഉന്നത രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്നും അത് കൊണ്ടാണ് സ്ഥലം മാറ്റത്തിൽ മാത്രം ഒതുങ്ങിയതെന്നും മോഫിയയുടെ പിതാവ് പ്രതികരിച്ചു. സ്ഥലം മാറ്റം മാത്രം അംഗീകരിക്കില്ലെന്നും സർവ്വീസിൽ നിന്ന് ഇയാളെ സസ്പെൻഡ് ചെയ്യണമെന്നുമാണ് കുടുംബത്തിന്റെ നിലപാട്. ജനപ്രതിനിധികളും പോലീസും തമ്മിൽ സ്റ്റേഷനുള്ളിൽ സംഘർഷമുണ്ടായി. പിടി വലിയിൽ ജനപ്രതിനിധികളും താഴെ വീണു. അൻവർസാദത്തിന്റെ വാച്ചും റോജി എം ജോണിന്റെ ഫോണും നഷ്ടപ്പെട്ടു. നിരവധി പ്രവർത്തകരെ പോലീസ് വലിച്ചിഴച്ച് പോലീസ് ബസിൽ കയറ്റി. എംപിയും എംഎൽഎമാരും സമരം തുടരുകയാണ്.
സിഐയെ സസ്‌പെൻഡ് ചെയാതെ പിന്മാറില്ലെന്ന നിലപാടിലാണ് നേതാക്കൾ. നവംബർ 23 ബുധനാഴ്ചയാണ് ഭർത്താവിന്റെയും വീട്ടുകാരുടേയും പീഡനം സഹിക്കവയ്യാതെ എൽഎൽബി വിദ്യാർത്ഥിനിയായ മോഫിയ ആത്മഹത്യ ചെയ്തത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് നേരത്തെ മോഫിയ പരാതി നൽകിയിരുന്നു. എന്നാൽ ആലുവ സിഐ, സി.എൽ സുധീർ ഭർത്താവ് സുഹൈലിനും വീട്ടുകാർക്കുമെതിരെ നടപടിയെടുക്കാതെ വൈകിപ്പിക്കുകയായിരുന്നു. ഇക്കാര്യം ആത്മഹത്യാക്കുറിപ്പിലും മൊഫിയ പറയുന്നുണ്ട്.





























