ന്യൂഡല്‍ഹി: രാജ്യത്തെ സര്‍വകലാശാലകളില്‍ അവസാനവര്‍ഷ വിദ്യാര്‍ത്ഥികളുടെ പരീക്ഷകള്‍ റദ്ദാക്കാന്‍ യുജിസി ശുപാര്‍ശ. മുന്‍ സെമസ്റ്റര്‍ പരീക്ഷകളുടെയും ഇന്റേണല്‍ മാര്‍ക്കിന്റെയും അടിസ്ഥാനത്തില്‍ മൂല്യനിര്‍ണയം നടത്താനാണ് യുജിസി സമിതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഹരിയാന യൂണിവേഴ്‌സിറ്റി വൈസ്‌ചാൻസിലർ ആര്‍ കുഹാദിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സമിതിയുടെതാണ് ശുപാര്‍ശ. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പരീക്ഷകള്‍ നടത്തുന്നതില്‍ കാലതാമസം വരുന്നതിനാലാണ് ഇങ്ങനെയൊരു നിർദ്ദേശം.
ജൂലൈയില്‍ ആരംഭിക്കേണ്ട അവസാന സെമസ്റ്റര്‍ പരീക്ഷ നടത്തുന്നത് ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് രോഗം ബാധിക്കുന്നതിന് കാരണമാകുമെന്ന് സമിതി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ പരീക്ഷയുടെ അടിസ്ഥാനത്തില്‍ മൂല്യനിര്‍ണയം നടത്തുന്നതില്‍ അതൃപ്തിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് വ്യാപനം അവസാനിച്ച ശേഷം പരീക്ഷയെഴുതാന്‍ അവസരം നല്‍കാമെന്നും സമിതി നിർദ്ദേശിച്ചു.
നാല്‍പ്പത് കേന്ദ്ര സര്‍വകലാശാലകള്‍ക്കും നൂറോളം സംസ്ഥാന സര്‍ക്കാര്‍, സ്വകാര്യ യൂണിവേഴ്‌സിറ്റികള്‍ക്കും കോളേജുകള്‍ക്കും ഇത് ബാധകമാണ്. പുതിയ ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ആരംഭിക്കുന്ന സെമസ്റ്റര്‍ ഒക്ടോബറിലേക്ക് മാറ്റണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.