റാന്നി: വാഹനം ഇടിച്ച് നടപ്പാതയിലേക്ക് മറിഞ്ഞു വീണു കിടന്ന നടപ്പാതയിലെ കൈവരി രാത്രിയിൽ ആരോ കടത്തിക്കൊണ്ടുപോയി.പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പെരുമ്പുഴ ബസ് സ്റ്റാൻഡിന് സമീപം മഡോണ ഫാർമസിക്ക് മുൻവശത്തെ നടപ്പാതയിലെ സംരക്ഷണ വേലിതാണ് കടത്തിക്കൊണ്ടുപോയത്. ദിവസങ്ങൾക്ക് മുൻപ് വാഹനം ഇടിച്ച് നടപ്പാതയിലേക്ക് മറിഞ്ഞുവീണ ഇരുമ്പ് വേലിയാണ് അധികൃതർ പുനരുദ്ധാരണം നടത്തുന്നതിന് മുൻപായി അപ്രത്യക്ഷമായത്. റോഡരികിൽ തകർന്നു കിടന്ന ഭാരമേറിയ ഇരുമ്പ് വേലി രാത്രിയുടെ മറവിൽ ആസൂത്രിതമായാണ് മോഷ്‌ടിക്കപ്പെട്ടിരിക്കുന്നത്. കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്കായി സ്ഥാപിച്ചിരുന്ന കൈവരി തകർന്നത് തന്നെ അപകടഭീഷണി ഉയർത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് പൊതുമുതൽ മോഷ്ടാക്കൾ കവർന്നത്. വ്യാപാര സ്ഥാപനങ്ങളും ജനത്തിരക്കുമുള്ള ഈ ഭാഗത്തുനിന്ന് രാത്രിയിൽ വേലി കടത്തിക്കൊണ്ടുപോയതിന് പിന്നിൽ ആക്രി കച്ചവടക്കാരോ സാമൂഹിക വിരുദ്ധരോ ആണെന്നാണ് സംശയം. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ പ്രതികളെ കണ്ടെത്താനാകുമെന്നാണ് നാട്ടുകാർ പറയുന്നത്. പൊതുമുതൽ മോഷ്ടിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും, അപകടാവസ്ഥയിലായ നടപ്പാതയിൽ പുതിയ സുരക്ഷാവേലി എത്രയും വേഗം സ്ഥാപിക്കാൻ പൊതുമരാമത്ത് വകുപ്പ് തയ്യാറാകണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.






























