കണ്ണൂർ : ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരിൽ ഭൂരിഭാഗവും ഇന്ന് സുരക്ഷാ ചുമതലകളിൽ പങ്കുചേരും. ഇന്നലെ രാത്രി മുതൽ പരിശോധനകൾ കർശനമാക്കി. പ്രധാന കേന്ദ്രങ്ങളിലെല്ലാം പിക്കറ്റ് പോസ്റ്റ് തയാറാക്കും. ഇന്ന് അത്യാവശ്യ യാത്രയ്ക്കു മാത്രമേ വാഹനവുമായി പുറത്തിറങ്ങാവൂ എന്ന് പോലീസ് അധികൃതർ പറഞ്ഞു. മുൻകൂട്ടി നിശ്ചയിച്ച വിവാഹങ്ങൾക്ക് ഇളവുണ്ടാകും. സ്പെഷൽ ബ്രാഞ്ചും ജില്ലയിലെ സാഹചര്യങ്ങൾ കർശനമായി വിലയിരുത്തും. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രാദേശിക നേതാക്കളുമായി പോലീസ് നേരത്തെ കാര്യങ്ങൾ സംസാരിച്ചിട്ടുണ്ട്.
വോട്ടെണ്ണലിനു ശേഷം വിജയിയെ പ്രഖ്യാപിച്ചതിനു ശേഷമുള്ള ഒരു വിജയാഘോഷയാത്രയും അനുവദിക്കുന്നതല്ല. അനാവശ്യമായി പൊതുസ്ഥലങ്ങളിൽ പുറത്തിറങ്ങി ആൾക്കൂട്ടം ഉണ്ടാക്കുന്നവരെ കരുതൽ അറസ്റ്റ് ചെയ്യുകയും അനാവശ്യമായി വാഹനങ്ങളിൽ കറങ്ങി നടക്കുന്നതു പോലീസിന്റെ ശ്രദ്ധയിൽ പെട്ടാൽ വാഹനങ്ങൾ കണ്ടുകെട്ടി കർശന നിയമ നടപടികൾ സ്വീകരിക്കുകയു ചെയ്യുമെന്നും കണ്ണൂർ സിറ്റി പോലീസ് അറിയിച്ചു.