തിരുവനന്തപുരം : ഗാർഹിക പീഡനത്തെത്തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത കേസില്‍ പ്രതി ഉണ്ണി രാജന്‍ പി. ദേവിന്റെ അമ്മയുടെ അറസ്റ്റ് വൈകുന്നു. ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ഉണ്ണിയെ അറസ്റ്റ് ചെയ്ത് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു. ഉണ്ണിയുടെ അമ്മ ശാന്ത കോവിഡ് ബാധിതയാണെന്നായിരുന്നു പോലീസ് വിശദീകരണം.
എന്നാൽ അറസ്റ്റു വൈകുന്നതിൽ പ്രിയങ്കയുടെ വീട്ടുകാർ ചില സംശയങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്. മേയ് 25നാണ് ഉണ്ണി രാജൻ പി. ദേവിനെ അറസ്റ്റു ചെയ്യുന്നത്. ഉണ്ണി കോവിഡ് നെഗറ്റീവ് ആയതിനു ശേഷമാണ് അറസ്റ്റു നടന്നത്. ഉണ്ണിയും മാതാവ് ശാന്തയും ഒരേ ദിവസമാണ് കോവിഡ് പൊസിറ്റീവ് ആയത്. അങ്ങനെയെങ്കിൽ ഇപ്പോൾ 18 ദിവസമെങ്കിലും കഴിഞ്ഞിരിക്കും. ഇതു സംബന്ധിച്ച് പ്രിയങ്കയുടെ ബന്ധുക്കൾ കേസന്വേഷിക്കുന്ന നെടുമങ്ങാട് ഡിവൈഎസ്പിയെ ആശങ്ക അറിയിച്ചിട്ടുണ്ട്.
എന്നാൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാലാണ് അറസ്റ്റു വൈകുന്നതെന്നാണ് പോലീസ് അറിയിക്കുന്നത്. ഉണ്ണിക്കൊപ്പം തന്നെ ഈ കേസിൽ ശാന്തയ്ക്കും പങ്കുണ്ടെന്നാണ് പോലീസിന്റെ ഇതുവരെയുള്ള നിഗമനം. പ്രിയങ്കയുടെ മരണത്തിന് തൊട്ടുമുമ്പ് നടന്ന ആക്രമണത്തിൽ ഏറ്റവും കൂടുതൽ പ്രിയങ്കയെ മർദിച്ചത് ശാന്തയാണെന്ന് പ്രിയങ്ക തന്നെ നേരിട്ട് മൊഴി നൽകിയിട്ടുണ്ട്. അതിനാൽ ശാന്തയുടെ അറസ്റ്റ് കേസിൽ നിർണായകമാണ്. എന്നാൽ ഉണ്ണിയുടെ അറസ്റ്റു കഴിഞ്ഞ് 8 ദിവസമായിട്ടും ശാന്തയുടെ അറസ്റ്റ് നടക്കാത്തതിലാണ് പ്രിയങ്കയുടെ കുടുംബം ആശങ്ക പ്രകടിപ്പിക്കുന്നത്.