കാസർകോട് : ഡി.സി.സി അധ്യക്ഷ നിയമന വിവാദത്തിൽ വിശദീകരണവുമായി രാജ്മോഹൻ ഉണ്ണിത്താൻ എം.പി. മരണംവരെ ഉമ്മൻ ചാണ്ടിക്കെതിരെ ഒന്നും പറയില്ല. ഇനിയും അനാവശ്യമായി തന്റെ പേര് വലിച്ചിഴച്ചാൽ പല മാന്യന്മാരുടെയും പേരുകൾ പുറത്തുപറയും. ഇപ്പോൾ ഉമ്മൻ ചാണ്ടിയുടെ ഭക്തന്മാരായി നടക്കുന്ന ആരെയും സോളർ കാലത്ത് കണ്ടിട്ടില്ലെന്നും ഉണ്ണിത്താൻ ഒളിയമ്പെയ്തു.
ഡി.സി.സി പ്രസിഡന്റ് നിയമനത്തിൽ കൂടിയാലോചനകൾ നടന്നില്ലെന്ന് പറഞ്ഞ ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് രാജ്‌മോഹൻ ഉണ്ണിത്താൻ ആഞ്ഞടിച്ചത്. എന്നാൽ സംസ്ഥാന കോൺഗ്രസിലെ ഏറ്റവും മുതിർന്ന രണ്ടു നേതാക്കൾക്കെതിരെ ഈ തരത്തിൽ പ്രതികരിച്ചതിൽ കെ.സുധാകരനടക്കം ഉണ്ണിത്താനെ തള്ളിപ്പറഞ്ഞിരുന്നു. ഇതോടെയാണ് ഫെയ്സ്ബുക്കിലൂടെയുള്ള വിശദീകരണം.
എന്നാൽ ഉണ്ണിത്താന്റെ വിശദീകരണം പലപ്പോഴും മുന്നറിയിപ്പുകൾക്ക് വഴിമാറി. ഉമ്മൻ ചാണ്ടിയുടെ മനസ്സ് വേദനിപ്പിക്കുന്ന യാതൊരു പ്രവർത്തിയും തന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല എന്ന് പറയുമ്പോഴും നേതൃമാറ്റം ഉണ്ടായെന്നും പുതിയ ആളുകൾക്ക് പ്രവർത്തിക്കാൻ അവസരവും സമയവും കൊടുക്കണമെന്നും ഉണ്ണിത്താൻ പറയുന്നു.