ലക്‌നൗ: വെളുത്തുള്ളിയും സവാളയും ചേർക്കാതെ പാകം ചെയ്ത മത്സ്യം സസ്യാഹാരമായി കണക്കാക്കുമെന്ന് ഉത്തർ പ്രദേശ് മന്ത്രി സഞ്ജയ് നിഷാദ്. ഉത്തരാഖണ്ഡിലെ ‘ബദൽത പൂർവി ഉത്തർപ്രദേശ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വിചിത്ര വാദം വലിയ രീതിയിലുള്ള വിവാദമാണ് സൃഷ്ടിച്ചത്. സംഭവം സമൂഹ മാധ്യമത്തിലടക്കം ചർച്ചയായിട്ടുണ്ട്. മാംസാഹാരം കഴിക്കുന്നത് ആളുകളും ഒഴിവാക്കുന്ന ശ്രാവണ മാസത്തിൽ മന്ത്രി നടത്തിയിട്ടുള്ള പ്രസ്താവന വലിയ രീതിയിലുള്ള വിവാദമാണ് സൃഷ്ടിച്ചിട്ടുള്ളത്. ഒരു സ്വകാര്യ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിവാദ പരാമർശം. വെളുത്തുള്ളിയും ഉള്ളിയും ചേർക്കാതെ ഉണ്ടാക്കുന്ന മീൻ സസ്യാഹാരമാണ്. താൻ ഇക്കാര്യം നേരത്തെയും പറഞ്ഞിട്ടുണ്ട്. എന്നാൽ അന്ന് ഒരു മതനേതാവും അതിനെ എതിർത്തിരുന്നില്ലെന്നും സഞ്ജയ് നിഷാദ് വിശദമാക്കുന്നത്.
ഉത്തർപ്രദേശ് സർക്കാരിന്റെ ഔദ്യോഗിക ചിഹ്നമായ വില്ലും അമ്പും മത്സ്യവും നിഷാദ് സമുദായത്തിന്റെ പ്രതീകമാണെന്നും, അതിൽ തങ്ങൾക്ക് വലിയ അഭിമാനമുണ്ടെന്നും അദ്ദേഹം പരിപാടിയിൽ കൂട്ടിച്ചേർത്തു. ശ്രാവണ മാസത്തിൽ ഹിന്ദു ആചാരപ്രകാരം മാംസാഹാരങ്ങൾ ഒഴിവാക്കുന്ന സമയത്ത് മന്ത്രിയുടെ ഈ പ്രസ്താവന വലിയ രാഷ്‌ട്രീയ വിവാദങ്ങൾക്കും സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനങ്ങൾക്കും വഴിവെച്ചിട്ടുണ്ട്.






























