റിയാദ് : വാഹനങ്ങളുടെ ചില്ലുകളിൽ നിയമവിരുദ്ധമായി സ്റ്റിക്കറുകൾ പതിക്കുന്നവർക്കെതിരെ കർശന നടപടിയുമായി സൗദി ട്രാഫിക് വകുപ്പ്. ഗതാഗത സുരക്ഷയെ ബാധിക്കുന്ന രീതിയിൽ സ്റ്റിക്കറുകൾ ഉപയോഗിക്കുന്ന വാഹന ഉടമകൾക്ക് 500 റിയാൽ മുതൽ 900 റിയാൽ വരെ പിഴ ചുമത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വാഹനങ്ങളുടെ ഗ്ലാസുകളിൽ സ്റ്റിക്കറുകൾ പതിക്കുന്നതുമായി ബന്ധപ്പെട്ട് വ്യക്തമായ മാർഗനിർദേശങ്ങളാണ് സൗദി ട്രാഫിക് വകുപ്പ് പുറത്തിറക്കിയിരിക്കുന്നത്. യാത്രക്കാരുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കുന്നതിനായി വാഹനത്തിന്റെ പിൻവശത്തെ വിൻഡോകളിൽ പരമാവധി 30 ശതമാനം വരെ മാത്രമേ കൂളിങ് സ്റ്റിക്കറുകൾ ഉപയോഗിക്കാൻ അനുമതിയുള്ളൂ.
ഉയർന്ന താപനിലയിൽ നിന്ന് സംരക്ഷണം നൽകാനും വാഹനത്തിനുള്ളിലെ ചൂട് കുറയ്ക്കാനുമാണ് ഇത്തരം സ്റ്റിക്കറുകൾ ഉപയോഗിക്കുന്നത്. എന്നാൽ ഡ്രൈവറുടെ കാഴ്ചയ്ക്ക് തടസ്സം സൃഷ്ടിക്കുന്നതോ റോഡിലെ സുരക്ഷയെ ബാധിക്കുന്നതോ ആയ രീതിയിൽ ഇവ ഉപയോഗിക്കുന്നത് നിയമലംഘനമായി കണക്കാക്കുമെന്ന് ട്രാഫിക് വകുപ്പ് വ്യക്തമാക്കി. നിലവിലുള്ള ചട്ടങ്ങൾ പ്രകാരം മുൻവശത്തെയും പിൻവശത്തെയും ഗ്ലാസുകളിൽ സ്റ്റിക്കറുകൾ ഉപയോഗിക്കാമെങ്കിലും അവ പൂർണമായും സുതാര്യമായിരിക്കണം. പുറത്തുനിന്നുള്ള കാഴ്ച മറയ്ക്കുന്ന തരത്തിലോ വാഹനത്തിനുള്ളിലെ ദൃശ്യപരത കുറയ്ക്കുന്ന തരത്തിലോ സ്റ്റിക്കറുകൾ ഉപയോഗിക്കാൻ അനുമതിയില്ല.




























